നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവേ, ബേപ്പൂർ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെതിരെ പടയൊരുക്കം ശക്തമാക്കി പി.വി. അൻവർ. മണ്ഡലത്തിലെ ആരോഗ്യരംഗത്തെ തകർച്ചയെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് അൻവർ ഇന്ന് രംഗത്തെത്തി. വികസനത്തിന്റെ തിളക്കം അവകാശപ്പെടുന്ന ബേപ്പൂരിൽ, സാധാരണക്കാർക്ക് പ്രസവ ചികിത്സയ്ക്കായി പോലും വീടോ സ്വർണമോ പണയം വെച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടാണുള്ളതെന്ന് അദ്ദേഹം തുറന്നടിച്ചു.
ഫറോക്ക് താലൂക്ക് ആശുപത്രിയിൽ എക്സ്-റേ, ഗൈനക്കോളജി, കാർഡിയോളജി തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ പോലുമില്ലാത്തതിനാൽ രോഗികൾ ദുരിതത്തിലാണ്. ഭരണകൂടത്തിന്റെ അനാസ്ഥയാണ് ഈ വികസന മുരടിപ്പിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. “കഴിഞ്ഞ ആറുമാസമായി പുതിയ എക്സ്-റേ മെഷീൻ അവിടെ പൊടിപിടിച്ചു കിടക്കുന്നുണ്ട്. അത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാൻ മന്ത്രിക്കോ അധികൃതർക്കോ സാധിച്ചിട്ടില്ല. ഓർത്തോ വിഭാഗത്തിൽ ഡോക്ടർ ഉണ്ടെങ്കിലും എക്സ്-റേ ഇല്ലാത്തതിനാൽ രോഗികൾക്ക് മറ്റ് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു. രോഗി എക്സ്-റേയുമായി മടങ്ങിവരുമ്പോഴേക്കും ഡോക്ടറുടെ സമയം കഴിഞ്ഞിട്ടുണ്ടാകും,” അൻവർ പരിഹസിച്ചു.
മണ്ഡലത്തിലെ സ്ത്രീകളുടെയും ഹൃദ്രോഗികളുടെയും അവസ്ഥ ഇതിലും ദയനീയമാണെന്ന് അൻവർ ചൂണ്ടിക്കാട്ടി. ഗൈനക്കോളജി വിഭാഗത്തിനായി നഗരസഭ കെട്ടിടം നിർമ്മിച്ചു നൽകിയിട്ടും അത് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുകയാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിലും കാർഡിയോളജി വിഭാഗം എന്നത് ബേപ്പൂരുകാർക്ക് ഒരു സ്വപ്നം മാത്രമായി തുടരുന്നു. സാധാരണക്കാർക്ക് ചികിത്സയ്ക്കായി കടം വാങ്ങേണ്ടി വരുന്ന അവസ്ഥയുണ്ടാക്കുന്നത് ഭരണപരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ബേപ്പൂരിൽ അൻവർ സ്ഥാനാർത്ഥിയാകുമെന്ന ഉറച്ച സൂചനകളാണ് പുറത്തുവരുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ട് മണ്ഡലത്തിൽ അൻവർ സജീവമായിക്കഴിഞ്ഞു.













Discussion about this post