ഇസ്ലാമാബാദ് : ആദിത്യ ധർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ധുരന്ധർ ചരിത്രപരമായ വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇപ്പോൾ ഒടിടിയിലും ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് നേടുന്നത്. മാർച്ച് 19ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താനിലെ തീയറ്ററുകളിൽ ധുരന്ധർ സിനിമയുടെ പ്രദർശനം നിരോധിച്ചിരുന്നെങ്കിലും ഒടിടിയിൽ എത്തിയതോടെ പാകിസ്താൻ നെറ്റ്ഫ്ളിക്സിലെ ഒന്നാം നമ്പർ ആയി മാറിയിരിക്കുകയാണ് ചിത്രം. സിനിമ ചർച്ച ചെയ്യാവുന്നതിനോടൊപ്പം തന്നെ സിനിമയിലെ കഥാപാത്രങ്ങളും പാകിസ്താനിലും ഇന്ത്യയിലും ചർച്ചയായി മാറുന്നുണ്ട്. സിനിമയിൽ പാകിസ്താനിൽ നിന്നുള്ള പ്രധാന കഥാപാത്രങ്ങളിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാൾ റഹ്മാൻ ദകൈത്തിന്റെ കസിൻ ബ്രദറും അടുത്ത കൂട്ടാളിയുമായ ഉസൈർ ബലോച്ച് ആണ്.
കറാച്ചി സെൻട്രൽ ജയിലിൽ കഴിയുന്ന ഉസൈർ ബലോച്ച് തന്നെക്കുറിച്ച് ഒരു ഇന്ത്യൻ സിനിമ ഇറങ്ങിയതിൽ അതീവ സന്തുഷ്ടനാണ്. സിനിമ പൂർണ്ണമായും യഥാർത്ഥ കഥ അല്ലെങ്കിലും തന്റെ കഥാപാത്രം നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടതായി അറിഞ്ഞതിൽ ഉസൈർ സന്തോഷം പങ്കുവെച്ചതായി കൂട്ടാളികൾ വെളിപ്പെടുത്തി. ഡാനിഷ് പാണ്ടോർ ആണ് സിനിമയിൽ ഉസൈറായി അഭിനയിച്ചത്. വാസ്തവത്തിൽ, കറാച്ചിയിലെ ഏറ്റവും ഭയപ്പെടുന്ന ഗുണ്ടാസംഘങ്ങളിൽ ഒരാളായിരുന്നു ഉസൈർ ബലോച്ച്. റഹ്മാൻ ദകൈത്തിന്റെ മരണശേഷം, ഉസൈർ തന്റെ സഹോദരന്റെ ക്രിമിനൽ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ലിയാരിയിൽ വേഗത്തിൽ അധികാരം ഉറപ്പിക്കുകയും ചെയ്തു. ലിയാരിയിലെ അക്രമാസക്തമായ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ചില സംഭവങ്ങൾ ഉസൈർ അധികാരം ഏറ്റെടുത്തതിനുശേഷമാണ് നടന്നതെന്നാണ് പറയപ്പെടുന്നത്. അർഷാദ് പപ്പുവിന്റെ കൊലപാതകം ഉൾപ്പെടെയുള്ളവ ഇതിന് ഉദാഹരണമായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അർഷാദ് പപ്പുവിന്റെ മൃതശരീരം അങ്ങേയറ്റം വികൃതമാക്കിയ നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്.
എന്നാൽ താൻ അത്തരം കൊലപാതകങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്നാണ് ഉസൈർ ബലോച്ച് ഒരു മുൻ അഭിമുഖത്തിൽ വ്യക്തമാക്കിയത്. വ്യക്തിപരമായ നഷ്ടങ്ങളാണ് ഉസൈറിനെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തിച്ചിരുന്നത്. 2003-ൽ, അർഷാദ് പപ്പു മോചനദ്രവ്യത്തിനായി ഉസൈറിന്റെ പിതാവ് ഫായിസ് മുഹമ്മദിനെ തട്ടിക്കൊണ്ടുപോയി. വൈകാതെ തന്നെ ഫായിസ് മുഹമ്മദ് കൊല്ലപ്പെടുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ കുടുംബത്തെ വളരെയധികം തളർത്തിക്കളഞ്ഞു. ഈ സംഭവത്തിനുശേഷം, ഉസൈറിന്റെ കസിൻ റഹ്മാൻ ദകൈത് അദ്ദേഹത്തെ തന്റെ സംഘത്തിൽ ചേരാൻ ക്ഷണിക്കുകയായിരുന്നു. പ്രദേശത്ത് സ്വന്തം നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിച്ചിരുന്ന അർഷാദ് പപ്പുവുമായി റഹ്മാൻ ദകൈത് ഇതിനകം തന്നെ സംഘർഷത്തിലായിരുന്നു.
ഒരു പൊതു ശത്രു ഉണ്ടായിരുന്നിട്ടും, സംഘടിത കുറ്റകൃത്യങ്ങളിൽ പ്രവേശിക്കാൻ ഉസൈർ തുടക്കത്തിൽ മടികാണിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2009-ൽ എസ് പി ചൗധരി അസ്ലമിന്റെ നേതൃത്വത്തിൽ ലിയാരി ടാസ്ക് ഫോഴ്സ് നടത്തിയ ഒരു പോലീസ് ഏറ്റുമുട്ടലിൽ റഹ്മാൻ ദകൈത് കൊല്ലപ്പെട്ടു. തുടർന്ന് റഹ്മാന്റെ രാഷ്ട്രീയ സംഘടനയായ പീപ്പിൾസ് അമാൻ കമ്മിറ്റി (പിഎസി) യുടെ നിയന്ത്രണം ഉസൈർ ഏറ്റെടുത്തു. 2011-ൽ പാകിസ്ഥാൻ സർക്കാർ പീപ്പിൾസ് അമാൻ കമ്മിറ്റിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം പിരിച്ചുവിട്ടു. 2014 ആയപ്പോഴേക്കും ഉസൈർ ബലോച്ചിനെതിരെ 50-ലധികം കൊള്ളയടിക്കൽ കേസുകൾ ഉണ്ടായിരുന്നു, കൂടാതെ ഗുണ്ടാസംഘാംഗങ്ങളെയും പോലീസ് ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയതുമായും ഉസൈറിനെതിരെ പാകിസ്താൻ ഭരണകൂടം കേസുകൾ എടുത്തിരുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് അദ്ദേഹം പാകിസ്താനിൽ നിന്ന് പലായനം ചെയ്തു. 2015-ൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇന്റർപോൾ ഉസൈറിനെ പിടികൂടി പാകിസ്താനിലേക്ക് നാടുകടത്തി. അഞ്ച് വർഷത്തിന് ശേഷം, 2020-ൽ, അദ്ദേഹത്തെ 12 വർഷം തടവിന് ശിക്ഷിക്കുകയും കറാച്ചി സെൻട്രൽ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു.









Discussion about this post