ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച പ്രശാന്ത് കിഷോറിനും ജൻ സൂരാജ് പാർട്ടിക്കും കനത്ത തിരിച്ചടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളുക മാത്രമല്ല, പ്രശാന്ത് കിഷോറിന്റെ നീക്കത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ജനങ്ങൾ നിങ്ങളെ തള്ളിക്കളഞ്ഞതാണ്, ഇപ്പോൾ പബ്ലിസിറ്റിക്ക് വേണ്ടിയാണോ കോടതിയെ ഉപയോഗിക്കുന്നത് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം ഹർജിയുമായി ബിഹാർ ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കന്നിപ്പോരാട്ടത്തിനിറങ്ങിയ ജൻ സൂരാജ് മത്സരിച്ച 238 സീറ്റുകളിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്നും ആരോപിച്ചാണ് പികെ കോടതിയെ സമീപിച്ചത്. ഓരോ കുടുംബത്തിലെയും ഒരു സ്ത്രീക്ക് വീതം 10,000 രൂപ സർക്കാർ വിതരണം ചെയ്തത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചുവെന്നും ഏകദേശം 25 മുതൽ 35 ലക്ഷം വരെ വനിതാ വോട്ടർമാരെ ഇത് സ്വാധീനിച്ചുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിസിനസ്സ് തുടങ്ങാനെന്ന പേരിൽ നൽകിയ ഈ തുക വോട്ട് വാങ്ങുന്നതിന് തുല്യമാണെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വാദം.
തെരഞ്ഞെടുപ്പ് സൗജന്യങ്ങളെക്കുറിച്ചുള്ള വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും എന്നാൽ ഈ വിഷയത്തിൽ ജനതാൽപ്പര്യമുള്ളവരുടെ ഹർജികളാണ് തങ്ങൾ കേൾക്കാൻ താല്പര്യപ്പെടുന്നതെന്നും കോടതി വ്യക്തമാക്കി. എല്ലാ സീറ്റിലും പരാജയപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി പബ്ലിസിറ്റിക്ക് വേണ്ടി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി കർശനമായി പറഞ്ഞു. എൻഡിഎ സഖ്യം പണം കൊടുത്തു വോട്ട് വാങ്ങിയെന്നും ഓരോ മണ്ഡലത്തിലും കോടിക്കണക്കിന് രൂപ ഒഴുക്കിയെന്നും പികെ നേരത്തെ ആരോപിച്ചിരുന്നു. നിതീഷ് കുമാറിന്റെ ജെഡിയു 85 സീറ്റുകൾ നേടിയത് ഇത്തരത്തിൽ പണം നൽകിയതുകൊണ്ടാണെന്നും 25 സീറ്റിലധികം അവർക്ക് ലഭിക്കില്ലായിരുന്നു എന്നുമാണ് പികെയുടെ വാദം.
തെരഞ്ഞെടുപ്പിന് മുമ്പ് വലിയ അവകാശവാദങ്ങൾ ഉയർത്തിയിരുന്ന പ്രശാന്ത് കിഷോറിന് ഒടുവിൽ നാല് ശതമാനത്തിൽ താഴെ വോട്ട് വിഹിതം മാത്രമാണ് നേടാനായത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ നാല് സീറ്റുകളിൽ ജൻ സൂരാജ് ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് പൂർണ്ണമായും തകരുകയായിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞനായി പേരെടുത്ത പികെ സ്വന്തം പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നേരിട്ട ഈ വലിയ പരാജയം ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചയായിരുന്നു. കോടതിയിൽ നിന്ന് കൂടി തിരിച്ചടി നേരിട്ടതോടെ പികെയുടെ രാഷ്ട്രീയ ഭാവി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.












Discussion about this post