ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ടീം ഇന്ത്യയാണെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകൾ ശക്തരാണെങ്കിലും കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത ഇന്ത്യക്കാണെന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം റീൽസിലൂടെ അഭിപ്രായപ്പെട്ടു.
മത്സരത്തിന്റെ ഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാൻ കെൽപ്പുള്ള (X-factor) താരങ്ങളുടെ എണ്ണം നോക്കിയാണ് താൻ ഒരു ടീമിന്റെ കരുത്ത് അളക്കുന്നതെന്ന് മഞ്ജരേക്കർ പറഞ്ഞു. “ഇന്ത്യൻ നിരയിൽ അത്തരം അഞ്ചോ ആറോ താരങ്ങളുണ്ട്. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം ഇപ്പോൾ അഭിഷേക് ശർമ്മയും ഇഷാൻ കിഷനും ആ പട്ടികയിലുണ്ട്. മോശം തുടക്കം ലഭിച്ചാൽ പോലും ടീമിനെ തിരികെ കൊണ്ടുവരാൻ ഇവർക്ക് സാധിക്കും,” അദ്ദേഹം നിരീക്ഷിച്ചു.
ഇന്ത്യയുടെ ബൗളിംഗ് നിരയെക്കുറിച്ചാണ് മഞ്ജരേക്കർ ഏറ്റവും കൂടുതൽ ആവേശഭരിതനായത്. മറ്റേതൊരു ടീമിനേക്കാളും മികച്ച ബൗളിംഗ് യൂണിറ്റാണ് ഇന്ത്യയുടേതെന്ന് അദ്ദേഹം അവകാശപ്പെട്ടു. “ബൗളിംഗിൽ ഇന്ത്യക്ക് മൂന്ന് മാന്ത്രികരുണ്ട്. മാസ്റ്റർ ബൗളർ ജസ്പ്രീത് ബുംറ, സ്പിൻ മാന്ത്രികരായ വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ ഏത് ബാറ്റിംഗ് നിരയെയും തകർക്കാൻ കെൽപ്പുള്ളവരാണ്. വിക്കറ്റുകൾ വീഴ്ത്തി കളി മാറ്റാൻ വരുണിന് സാധിക്കും. ഇത്തരം എക്സ്-ഫാക്ടർ താരങ്ങൾ മറ്റ് ടീമുകൾക്ക് കുറവാണ്,” മഞ്ജരേക്കർ പറഞ്ഞു.
നാളെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം













Discussion about this post