ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്ത്യയുമായുള്ള ബന്ധത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങളുമായി പ്രധാന രാഷ്ട്രീയ പാർട്ടികൾ. ഫെബ്രുവരി 12-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ബിഎൻപിയും (BNP) ജമാഅത്തെ ഇസ്‌ലാമിയും പുറത്തിറക്കിയ പ്രകടനപത്രികകൾ ഇന്ത്യ ഏറെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ വളർന്നുവരുന്ന ഇന്ത്യ വിരുദ്ധ വികാരങ്ങൾക്കിടയിൽ, അധികാരത്തിൽ എത്തിയാൽ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് ഇരു പാർട്ടികളും.
നീണ്ട 17 വർഷത്തെ പ്രവാസത്തിന് ശേഷം മടങ്ങിയെത്തിയ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) തങ്ങളുടെ വിദേശനയം ‘ബംഗ്ലാദേശ് ഫസ്റ്റ്’ എന്നതായിരിക്കുമെന്ന് പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളെ ‘യജമാനന്മാരായി’ കാണില്ലെന്നും തുല്യതയുടെയും ആത്മാഭിമാനത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ വിദേശബന്ധങ്ങൾ സ്ഥാപിക്കൂ എന്നും താരിഖ് റഹ്മാൻ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് ബിഎൻപി ഉറപ്പുനൽകുമ്പോഴും, കഴിഞ്ഞ കാലങ്ങളിൽ അവർ സ്വീകരിച്ചിട്ടുള്ള ഇന്ത്യ വിരുദ്ധ നിലപാടുകളും ഭീകരസംഘടനകളുമായുള്ള ബന്ധവും ഇന്ത്യൻ നയതന്ത്ര വിദഗ്ധർക്കിടയിൽ ചർച്ചയാവുന്നുണ്ട്. പ്രത്യേകിച്ചും ഇന്ത്യയുടെ ‘ചിക്കൻസ് നെക്ക്’ ഇടനാഴിയെ സംബന്ധിച്ച വിവാദ പരാമർശങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബിഎൻപിയുടെ ഈ ‘മാന്യത’ എത്രത്തോളം ആത്മാർത്ഥമാണെന്ന ചോദ്യം ഉയരുന്നു.
അതേസമയം,പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ കളിപ്പാവയായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിയും തങ്ങളുടെ പ്രകടനപത്രികയിൽ ഇന്ത്യയുമായി ‘സൗഹൃദപരമായ’ ബന്ധം പുലർത്തുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. പരസ്പര ബഹുമാനത്തിന്റെയും നീതിയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി സഹകരിക്കുമെന്നാണ് ജമാഅത്ത് പറയുന്നത്. കഴിഞ്ഞ വർഷം വരെ ഇന്ത്യയെയും ഹിന്ദു ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട ഇവർ ഇപ്പോൾ ഇന്ത്യയുമായി നല്ല ബന്ധത്തിന് ആഗ്രഹിക്കുന്നുവെന്ന് പറയുന്നത് കേവലം അടവുനയം മാത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പിന് മുൻപേ ബാലറ്റ് പേപ്പറുകളിൽ ക്രമക്കേട് നടത്താനുള്ള ജമാഅത്ത് നേതാക്കളുടെ ശ്രമങ്ങൾ പിടികൂടിയതും ബിഎൻപി-ജമാഅത്ത് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലുകളും അവിടുത്തെ ജനാധിപത്യം എത്രത്തോളം ദുർബലമാണെന്ന് കാണിക്കുന്നു.












Discussion about this post