2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ എതിരായ ആദ്യ മത്സരത്തിന് മുൻപ് ടീം ക്യാമ്പിൽ നിന്ന് നിരാശാജനകമായ വാർത്തകൾ പുറത്തുവരുന്നു. കടുത്ത വൈറൽ പനിയെത്തുടർന്ന് ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബുംറ ഇന്ന് അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ദേവേന്ദ്ര പാണ്ഡെ റിപ്പോർട്ട് ചെയ്യുന്നു.
ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജായിരിക്കും ഇന്ത്യയുടെ പേസ് നിരയെ നയിക്കുക. പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരക്കാരനായി ടീമിലെത്തിയ സിറാജിന്, ബുംറയുടെ അസുഖം പ്ലെയിങ് ഇലവനിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള വഴിയൊരുക്കി. പരിചയസമ്പന്നനായ സിറാജ് വാംഖഡെയിലെ പിച്ചിൽ മികവിലേക്ക് വരും എന്ന് തന്നെയാണ് ഇന്ത്യൻ പ്രതീക്ഷ. എങ്കിലും പിച്ചിൽ പന്തെറിഞ്ഞ് ഏറെ പരിചയസമ്പത്തുള്ള ബുംറയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടി തന്നെയാണ്.
ബാറ്റിംഗ് നിരയിലും നിർണ്ണായകമായ തീരുമാനം മാനേജ്‌മെന്റ് കൈക്കൊണ്ടിട്ടുണ്ട്. ഇഷാൻ കിഷൻ തന്നെയായിരിക്കും ഇന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. സഞ്ജു സാംസണെ പിന്തള്ളിക്കൊണ്ട് ഇഷാനെ ഓപ്പണിംഗ് സ്ഥാനത്ത് ഉറപ്പിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തന്ത്രം എത്രത്തോളം ഫലിക്കുമെന്ന് ആരാധകർ ഉറ്റുനോക്കുന്നു. സന്നാഹ മത്സരത്തിലെ വെടിക്കെട്ട് ഫോം ഇഷാൻ തുടരുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
മുംബൈയിലെ പിച്ച് എപ്പോഴും ബാറ്റിംഗിനെ തുണയ്ക്കുന്നതാണ്. ചെറിയ ബൗണ്ടറികളായതിനാൽ ഇഷാൻ കിഷനെയും സൂര്യകുമാറിനെയും പോലുള്ള പവർ ഹിറ്റർമാർക്ക് ഇവിടെ വലിയ സ്കോറുകൾ നേടാനാകും. എങ്കിലും രാത്രിയിൽ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് നേരിയ മുൻതൂക്കം ലഭിച്ചേക്കാം.













Discussion about this post