അണ്ടർ-19 ലോകകപ്പ് ഫൈനലിലെ ചരിത്രപ്രകടനത്തിന് പിന്നാലെ വൈഭവ് സൂര്യവംശി എന്ന 14-കാരൻ ലോകക്രിക്കറ്റിലെ ചർച്ചാവിഷയമായിരിക്കുകയാണ്. എന്നാൽ ഈ വിജയലഹരിക്കിടയിലും തന്റെ മകനെ കാത്തിരിക്കുന്ന വലിയ ലക്ഷ്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ് പിതാവ് സഞ്ജീവ് സൂര്യവംശി.
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനലിൽ വെറും 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടി ഇന്ത്യയുടെ വിജയശില്പിയായ വൈഭവ് സൂര്യവംശി ഇന്ന് ഇന്ത്യയുടെ സൂപ്പർതാരമാണ്. ‘പ്ലെയർ ഓഫ് ദി മാച്ച്’, ‘പ്ലെയർ ഓഫ് ദി സീരീസ്’ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഈ കൗമാരക്കാരനെ ലോകം വാഴ്ത്തുമ്പോൾ, അവന്റെ പിതാവ് സഞ്ജീവ് സൂര്യവംശിക്ക് പറയാനുള്ളത് മറ്റൊരു കാര്യമാണ്.
തന്റെ മകൻ ഒരു വലിയ ക്രിക്കറ്ററായി താൻ കരുതണമെങ്കിൽ അവൻ ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന് സഞ്ജീവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. “ഇതൊരു തുടക്കം മാത്രമാണ്, ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്നതുവരെ അവനെ ഞാൻ ഒരു വലിയ ക്രിക്കറ്ററായി കാണില്ല,” സഞ്ജീവ് വ്യക്തമാക്കി. 14-ാം വയസ്സിൽ തന്നെ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിയൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ വൈഭവ്, വെള്ള പന്തിൽ തന്റെ കരുത്ത് തെളിയിച്ചു കഴിഞ്ഞെങ്കിലും റെഡ് ബോൾ ക്രിക്കറ്റിലെ മികവാണ് പിതാവ് ആഗ്രഹിക്കുന്നത്.
വിജയങ്ങളിൽ മതിമറക്കാതെ വിനയത്തോടെ ഇരിക്കാനാണ് പിതാവ് വൈഭവിനെ ഉപദേശിക്കുന്നത്. ഇതിനായി സച്ചിൻ ടെണ്ടുൽക്കറെയാണ് അദ്ദേഹം മാതൃകയായി ചൂണ്ടിക്കാട്ടുന്നത്. “എത്ര നന്നായി കളിക്കുന്നുവോ അത്രത്തോളം വിനയത്തോടെ പെരുമാറണമെന്ന് ഞാൻ അവനോട് എപ്പോഴും പറയാറുണ്ട്. സീനിയർ താരങ്ങളോടും കോച്ചുമാരോടും സംസാരിക്കുക, എവിടെയാണ് മെച്ചപ്പെടേണ്ടതെന്ന് ചോദിക്കുക. ലോകകപ്പ് ഫൈനലിലെ സെഞ്ച്വറി കഴിഞ്ഞു, അത് കഴിഞ്ഞ കാര്യമാണ്. ഇനി ടെസ്റ്റ് ക്രിക്കറ്റാണ് ലക്ഷ്യം.” സഞ്ജീവ് കൂട്ടിച്ചേർത്തു.
പതിനാറാം വയസ്സിൽ അരങ്ങേറി നാൽപ്പതാം വയസ്സുവരെ വിവാദങ്ങളില്ലാതെ ക്രിക്കറ്റ് ലോകം ആരാധിക്കുന്ന താരമായി സച്ചിൻ തുടർന്നത് വൈഭവിനും മാതൃകയാകണമെന്നാണ് ഈ പിതാവിന്റെ ആഗ്രഹം.












Discussion about this post