ക്വാലലംപൂർ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഊഷ്മളമായ സ്വീകരണം ആയിരുന്നു മലേഷ്യ പ്രധാനമന്ത്രി മോദിക്കായി ഒരുക്കിയിരുന്നത്. ശനിയാഴ്ച ക്വാലാലംപൂരിലെത്തിയ മോദിയെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ട് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. തുടർന്ന് മലേഷ്യൻ പ്രധാനമന്ത്രിയുടെ കാറിലാണ് ഇരുവരും യാത്രയായത്.
രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദി ഞായറാഴ്ച മലേഷ്യൻ പ്രധാനമന്ത്രിയുമായി വിപുലമായ ചർച്ചകൾ നടത്തും, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള നിരവധി കരാറുകൾ ഈ ചർച്ചയിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിനും ശക്തമായ സാമ്പത്തിക ഇടപെടലിനും കൂടുതൽ ഊന്നൽ നൽകുന്നതായിരിക്കും സന്ദർശനമെന്ന് പ്രധാനമന്ത്രി മോദി മലേഷ്യൻ യാത്രയ്ക്ക് മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു പ്രസ്താവനയിൽ അറിയിച്ചു.
“ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിൽ സമീപ വർഷങ്ങളിൽ സ്ഥിരമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള എന്റെ ചർച്ചകൾക്കും നമ്മുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രതിരോധ, സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാനും, സാമ്പത്തിക, നൂതന പങ്കാളിത്തം വർദ്ധിപ്പിക്കാനും, പുതിയ മേഖലകളിലേക്ക് സഹകരണം വികസിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു,” എന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.












Discussion about this post