ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറണമെന്ന് അഭ്യർത്ഥിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. മത്സരം നടത്തുന്നതിനുള്ള വാണിജ്യപരവും സുരക്ഷാപരവുമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും, പാകിസ്ഥാൻ പിന്മാറിയാൽ തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും വിശദീകരിച്ച് രണ്ട് പേജുള്ള കത്ത് ശ്രീലങ്ക പാകിസ്ഥാന് അയച്ചു.
ലോകം മുഴുവൻ പാകിസ്ഥാനെ ബഹിഷ്കരിച്ച കാലത്ത് തങ്ങൾ കൂടെ നിന്നത് ശ്രീലങ്കൻ ബോർഡ് കത്തിൽ ഓർമ്മിപ്പിച്ചു. 2009-ൽ ലാഹോറിൽ വെച്ച് ശ്രീലങ്കൻ ടീമിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷവും, 2017-ൽ പാകിസ്ഥാനിലേക്ക് ടീമിനെ അയക്കാൻ ധൈര്യം കാണിച്ചത് തങ്ങളാണെന്നും ശ്രീലങ്കൻ ബോർഡ് വ്യക്തമാക്കി. അന്ന് ശ്രീലങ്ക കാണിച്ച ആ ചുവടുവെപ്പാണ് മറ്റ് രാജ്യങ്ങൾ പാകിസ്ഥാനിലേക്ക് മടങ്ങിവരാൻ കാരണമായത്. ഈ പഴയ സ്നേഹം പരിഗണിച്ച് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറരുതെന്നാണ് അഭ്യർത്ഥന.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മോഹ്‌സിൻ നഖ്‌വി വിദേശപര്യടനം കഴിഞ്ഞ് ഇന്ന് രാജ്യത്ത് തിരിച്ചെത്തും. ശ്രീലങ്കൻ ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവ അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടന്നില്ലെങ്കിൽ ടിക്കറ്റ് വരുമാനം, ഹോസ്പിറ്റാലിറ്റി സെയിൽസ് എന്നിവയിലുണ്ടാകുന്ന വൻ നഷ്ടം ശ്രീലങ്കയെ പ്രതിസന്ധിയിലാക്കും.
തിരിച്ചെത്തുന്ന നഖ്‌വി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തും. ശ്രീലങ്കയുമായുള്ള സൗഹൃദവും അവരുടെ സാമ്പത്തിക താല്പര്യങ്ങളും പരിഗണിച്ച് ബഹിഷ്കരണം അവസാനിപ്പിക്കണോ എന്ന കാര്യത്തിൽ തിങ്കളാഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.











Discussion about this post