2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ യുഎസെക്കെതിരെ സൂര്യകുമാർ യാദവിന്റെ സംഹാരതാണ്ഡവം. ഒരു ഘട്ടത്തിൽ 100 റൺസ് പോലും കടക്കില്ലെന്ന് കരുതിയ ഇന്ത്യയെ, തകർപ്പൻ ബാറ്റിംഗിലൂടെ സൂര്യകുമാർ 161/9 എന്ന സ്കോറിലെത്തിച്ചു. വെറും 49 പന്തിൽ നിന്ന് പുറത്താകാതെ 84 റൺസാണ് സൂര്യ അടിച്ചുകൂട്ടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ വിക്കറ്റുകൾ നഷ്ടമായി. 13 ഓവർ പിന്നിടുമ്പോൾ 77 റൺസിന് 6 വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും വാംഖഡെയിൽ സൂര്യകുമാർ യാദവ് എന്ന ക്യാപ്റ്റൻ ഉറച്ചുനിന്നു.
10 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. സൗരഭ് നേത്രാവൽക്കർ എറിഞ്ഞ അവസാന ഓവറിൽ 21 റൺസാണ് സൂര്യ അടിച്ചെടുത്തത് (4, 6, 6, 4). ഇതോടെയാണ് ഇന്ത്യയുടെ സ്കോർ 160 കടന്നത്. വമ്പനടിക്കാരനായ അഭിഷേക് ശർമ്മ പൂജ്യത്തിന് പുറത്തായപ്പോൾ, ഇഷാൻ കിഷൻ (20), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.
എന്നാൽ അക്സർ പട്ടേലിനെ കൂട്ടുപിടിച്ച് സൂര്യകുമാർ നടത്തിയ പ്രത്യാക്രമണം അമേരിക്കൻ ബൗളർമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്നിംഗ്‌സുകളിലൊന്ന് കളിച്ച സൂര്യകുമാർ, ടീമിനെ സുരക്ഷിതമായ ഒരു സ്കോറിലെത്തിക്കുകയായിരുന്നു.












Discussion about this post