റഷ്യയിലെ ബാഷ്കോർട്ടോസ്താൻ റിപ്പബ്ലിക്കിലെ ഉഫയിലുള്ള സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ആക്രമണം. ആക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറോളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയോടെയാണ് ഇന്ത്യൻ എംബസി ഈ വിവരം പുറത്തുവിട്ടത്.
സർവ്വകലാശാല ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ 15 വയസ്സുകാരനായ കൗമാരക്കാരനാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളെ ഇയാൾ അപ്രതീക്ഷിതമായി കുത്തുകയായിരുന്നു. തന്നെ പിടികൂടാൻ ശ്രമിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് ഇയാൾ സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആക്രമണം നടത്തിയ കൗമാരക്കാരനും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ തീവ്ര വലതുപക്ഷ ചിന്താഗതികളാണെന്ന് സംശയിക്കുന്നു. നിരോധിത നവ-നാസി ഗ്രൂപ്പായ ‘NS/WP’ അംഗമാണ് പ്രതിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണ സമയത്ത് ഇയാൾ വംശീയ മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നതായും ചുവരിൽ സ്വസ്തിക ചിഹ്നം വരച്ചതായും റിപ്പോർട്ടുകളുണ്ട്.
മോസ്കോയിലെ ഇന്ത്യൻ എംബസി സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യൻ അധികൃതരുമായി എംബസി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അറിയിച്ചു. പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി കസാനിലെ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉഫയിലേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി.













Discussion about this post