ഇംഗ്ലണ്ടിനെതിരായ വിജയം നേപ്പാളിന് നഷ്ടപ്പെട്ടത് കപ്പിനും ചുണ്ടിനും ഇടയിൽ വെച്ചാണ്. ലോകേഷ് ബാം എന്ന നേപ്പാളി ബാറ്റർ അവസാനം വരെ പൊരുതിയെങ്കിലും ഫിനിഷിങ്ങ് ലൈൻ കടക്കാനായില്ല. താങ്ങാനാവാത്ത വേദനയോടെ ക്രീസിൽ തലകുനിച്ചിരുന്ന ലോകേഷിനെ ഒന്ന് ചേർത്തുപിടിക്കാൻ എല്ലാ ക്രിക്കറ്റ് ആസ്വാദകരും ആഗ്രഹിച്ചിട്ടുണ്ടാകും.
നേപ്പാൾ എന്ന ക്രിക്കറ്റ് രാജ്യത്തെ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത് 2014-ലായിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്ററായിരുന്ന ഫിലിപ്പ് ഹ്യൂസിൻ്റെ മരണം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സമയമായിരുന്നു അത്. അതിനുപിന്നാലെ നേപ്പാൾ ഹ്യൂസിൻ്റെ സ്മരണയ്ക്കുവേണ്ടി ഒരു മത്സരം സംഘടിപ്പിച്ചു. ആ ഗെയിമിന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. 63 റൺസോടെ ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഹ്യൂസ് മരണപ്പെട്ടത്. നേപ്പാൾ നടത്തിയത് ഒരു 63 ഓവർ മത്സരം ആയിരുന്നു.
നേപ്പാൾ ഒരു വാഗ്ദാനം കൂടി മുന്നോട്ടുവെച്ചു. ഹ്യൂസിൻ്റെ ഒരു ബാറ്റും ജഴ്സിയും എവറസ്റ്റ് കൊടുമുടിയിൽ പ്രദർശിപ്പിക്കും. അന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചെയർമാനായിരുന്ന വാലി എഡ്വേർഡ്സ് അഭിപ്രായപ്പെട്ടു- ”ഇതുപോലൊരു ഓഫർ മുന്നോട്ട് വെയ്ക്കാൻ നേപ്പാളിന് മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരമൊരു നന്മ ചെയ്യാൻ അവർ തയ്യാറായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.” ഹ്യൂസിൻ്റെ സ്മരണയ്ക്കുവേണ്ടിയുള്ള മാച്ച് ഭംഗിയായി അരങ്ങേറി.
അതിനുപിന്നാലെയാണ് നേപ്പാളിൽ ഭൂകമ്പം ഉണ്ടാവുന്നത്. ആ രാജ്യം പകച്ചുപോയ സന്ദർഭമായിരുന്നു അത്. ഹ്യൂസിൻ്റെ ബാറ്റും ജഴ്സിയും എവറസ്റ്റിലേയ്ക്ക് കൊണ്ടുപോയ പർവ്വതാരോഹക സുരക്ഷിതയായി തിരിച്ചെത്തിയെങ്കിലും ഒമ്പതിനായിരത്തോളം സാധുമനുഷ്യർ ആ ഭൂചലനത്തിൻ്റെ ഇരകളായി.
നേപ്പാളിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങൾക്കെല്ലാം കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ആ വേദികളെല്ലാം ദുരിതാശ്വാസ ക്യാമ്പുകളായി പരിണമിച്ചു. എല്ലാം തകർന്നുപോയ ഒരു ജനത. അവർ ക്രിക്കറ്റിലൂടെ ആത്മാവ് വീണ്ടെടുക്കുമ്പോൾ നാം എങ്ങനെ ആനന്ദിക്കാതിരിക്കും. ലോകേഷ് ബാം ജോഫ്ര ആർച്ചറെ കൈകാര്യം ചെയ്ത രീതി നോക്കുക. എക്സ്പ്രസ് പേസ് ബോളറായ ആർച്ചർ ലോകേഷിന് മുമ്പിൽ ഒരു സ്കൂൾ ക്രിക്കറ്ററെപ്പോലെ പരുങ്ങുകയായിരുന്നു.
പരിചയസമ്പത്തിൻ്റെ കുറവ് മാത്രമാണ് നേപ്പാൾ ടീമിൻ്റെ പ്രശ്നം. വൈകാതെ ആ ഗുണവും അവർ ആർജ്ജിക്കും. അതോടെ നേപ്പാളിൻ്റെ തേരോട്ടത്തിന് നാം സാക്ഷികളാകും. മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട പഴയൊരു ഫോട്ടോ ഇപ്പോൾ ഓർമ്മയിലെത്തുകയാണ്. ഭൂകമ്പത്തിൻ്റെ ഭാഗമായി നിർമ്മിക്കപ്പെട്ട ദുരിതാശ്വാസ ക്യാമ്പിൽ മരക്കഷ്ണം കൊണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന ഒരു നേപ്പാളി ബാലൻ്റെ ചിത്രം. നഷ്ടപ്പെട്ട സാമ്രാജ്യം വീണ്ടെടുക്കാൻ കച്ച കെട്ടി ഇറങ്ങിയവരാണ് നേപ്പാളുകാർ. തകർന്ന കൊട്ടാരം അവർ വീണ്ടും പണിതുയർത്തുകയാണ്.
കല്ലുകള്‍ ഓരോന്നായി അടുക്കിവെച്ച് അവർ അതിവേഗം മുന്നേറുന്നുണ്ട്. നമുക്ക് തികഞ്ഞ അഭിമാനത്തോടെ ആ പ്രയാണം നോക്കിക്കാണാം.
എഴുത്ത്: സന്ദീപ് ദാസ്













Discussion about this post