ന്യൂഡൽഹി : ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ച് ഇന്ത്യയും സീഷെൽസും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഒരു പ്രധാന കൂടിക്കാഴ്ച നടത്തി. സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. സംയുക്ത പത്രസമ്മേളനത്തിൽ, സീഷെൽസിനെ വിശ്വസ്ത പങ്കാളിയായി പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു. 175 മില്യൺ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള ധാരണ പത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രസിഡന്റായതിനുശേഷം ഹെർമിനിയയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. രാജ്യത്തിന്റെ 50-ാം സ്വാതന്ത്ര്യ വാർഷികത്തിൽ മോദിയെ വിശിഷ്ടാതിഥിയായി ക്ഷണിക്കാൻ കൂടിയാണ് സീഷെൽസ് പ്രസിഡന്റ് ഹെർമിനി ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ തന്ത്രപരമായ പങ്കാളിത്തം, സമുദ്ര സഹകരണം, പരസ്പര ബന്ധം മുന്നോട്ട് കൊണ്ടുപോകൽ എന്നിവ ചർച്ച ചെയ്തു. ഭവന നിർമ്മാണം, ഇ-മൊബിലിറ്റി, ആരോഗ്യം, സമുദ്ര സുരക്ഷ എന്നീ മേഖലകളിലെ പദ്ധതികൾക്ക് കരുത്ത് പകരുന്നതിനായാണ് ഇന്ത്യയും സീഷെൽസും 175 മില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജിൽ ഒപ്പുവച്ചത്. സീഷെൽസിലെ സിവിൽ സർവീസുകാർക്ക് ഇന്ത്യയിൽ പരിശീലനം നൽകുന്നതിനുള്ളതുൾപ്പെടെയുള്ള മറ്റ് നിരവധി ധാരണാപത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.
പ്രാദേശിക കറൻസികളിലെ വ്യാപാരം വർദ്ധിപ്പിക്കുന്നതിനൊപ്പം, ഫിൻടെക്, ഡിജിറ്റൽ പരിഹാരങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കുമെന്ന് സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി അറിയിച്ചു. “ഇന്ത്യ-സീഷെൽസ് ബന്ധങ്ങളുടെ ശക്തമായ അടിത്തറയാണ് വികസന പങ്കാളിത്തങ്ങൾ. ഞങ്ങളുടെ എല്ലാ ശ്രമങ്ങളും സീഷെൽസിന്റെ മുൻഗണനകളെയും ആവശ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സമുദ്ര അയൽക്കാരനും വിശ്വസ്ത പങ്കാളിയുമായ സീഷെൽസ് ഇന്ത്യയുടെ സമുദ്രവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിന്റെ ഒരു പ്രധാന ഭാഗമാണ്. കര, കടൽ, വായു എന്നീ മൂന്ന് മേഖലകളിലും ഇന്ത്യയും സീഷെൽസും തമ്മിലുള്ള സഹകരണം തുടർച്ചയായി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്,” എന്നും പ്രധാനമന്ത്രി അറിയിച്ചു.











Discussion about this post