ദിസ്പുർ : കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിക്കെതിരെ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസം മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സംസ്ഥാനത്തുടനീളം ഏകദേശം 12,000 ബിഗാ ഭൂമി കൈവശപ്പെടുത്തിയെന്ന ഗൗരവ് ഗൊഗോയിയുടെ ആരോപണത്തിനെതിരെയാണ് ഹിമന്ത മാനനഷ്ട കേസ് നൽകിയിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ജിതേന്ദ്ര സിംഗ്, ഭൂപേഷ് ബാഗേൽ എന്നിവർക്കെതിരെയും കേസ് നൽകിയിട്ടുണ്ട്. ഗൊഗോയിയുടെയും കോൺഗ്രസ് നേതാക്കളുടെയും പ്രസ്താവന വ്യാജവും ദുരുദ്ദേശപരവും ആണെന്ന് ഹിമന്ത വ്യക്തമാക്കി.
“ഒരു പത്രസമ്മേളനത്തിലൂടെ എനിക്കെതിരെ തെറ്റായതും ദുരുദ്ദേശ്യപരവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചതിന് കോൺഗ്രസ് നേതാക്കളായ ജിതേന്ദ്ര സിംഗ്, ഭൂപേഷ് ബാഗേൽ, ഗൗരവ് ഗൊഗോയ് എന്നിവർക്കെതിരെ ഇന്ന് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഹിറ്റ് ആൻഡ് റൺ രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചു. അവർക്ക് ഒരു ഔൺസ് ധൈര്യമോ തെളിവോ ഉണ്ടെങ്കിൽ, എല്ലാ ആരോപണങ്ങളും കോടതിയിൽ തെളിയിക്കട്ടെ,” എന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ അസം മുഖ്യമന്ത്രി വ്യക്തമാക്കി.
വ്യാജ പ്രചാരണങ്ങൾ, അപവാദങ്ങൾ, രാഷ്ട്രീയ നാടകങ്ങൾ എന്നിവയാൽ തന്നെ ഭയപ്പെടുത്താൻ ഗാന്ധി കുടുംബത്തിന്റെ അടിമകൾക്ക് കഴിയില്ലെന്ന് നേരത്തെ ഹിമന്ത വ്യക്തമാക്കിയിരുന്നു. അസം കോൺഗ്രസ് മേധാവി ഗൗരവ് ഗൊഗോയ്, ശർമ്മയുടെ കുടുംബം സംസ്ഥാനത്തുടനീളം ഏകദേശം 12,000 ബിഗാ ഭൂമി, അതായത് 3,960 ഏക്കറിൽ കൂടുതൽ, കൈയേറിയതായി ആരോപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് അസം മുഖ്യമന്ത്രി മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.











Discussion about this post