ഇന്ത്യ സന്ദർശനത്തിനെത്തിയ സെഷൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിക്ക് രാഷ്ട്രപതി ഭവനിൽ ഊഷ്മള സ്വീകരണമൊരുക്കി രാഷ്ട്രപതി ദ്രൗപദി മുർമു. നയതന്ത്ര ചർച്ചകൾക്കും കരാറുകൾക്കും അപ്പുറം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം വിളിച്ചോതുന്നതായിരുന്നു രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക വിരുന്ന് (State Dinner). ഇന്ത്യൻ മഹാസമുദ്രത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇരുരാജ്യങ്ങളുടെയും തീരദേശ ബന്ധത്തെ ഓർമ്മിപ്പിക്കുന്ന രുചിക്കൂട്ടുകളാണ് വിരുന്നിലെ പ്രധാന ആകർഷണമായി മാറിയത്. ഭാരതത്തിന്റെ പടിഞ്ഞാറൻ, തെക്കൻ തീരപ്രദേശങ്ങളിലെ തനത് വിഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മെനു അതിഥികളുടെ മനം കവർന്നു.
കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തീരദേശ രുചികൾ ഒത്തുചേർന്നതായിരുന്നു വിഭവങ്ങൾ. നാളികേരം, കുടംപുളി, കറിവേപ്പില, വാഴപ്പഴം, ചക്ക തുടങ്ങിയവയ്ക്ക് മുൻഗണന നൽകിയുള്ള വിഭവങ്ങളാണ് വിളമ്പിയത്. വിരുന്നിന്റെ തുടക്കം തന്നെ ഏറെ സവിശേഷമായിരുന്നു. വൈറ്റ് പംപ്കിൻ ആൻഡ് കോക്കനട്ട് സൂപ്പും (White Pumpkin and Coconut Soup) അതിനൊപ്പം കഴിക്കാൻ മലബാറിന്റെ തനത് രുചിയായ മിനി ഇടിയപ്പവുമാണ് വിളമ്പിയത്. മലബാർ പൊറോട്ടയും മെനുവിലെ താരമായി കറിവേപ്പില ഓയിൽ കൊണ്ട് അലങ്കരിച്ച ഈ വിഭവം അതിഥികൾക്ക് പുതിയൊരു അനുഭവമായി മാറി. ദക്ഷിണേന്ത്യൻ സാലഡായ കോശമ്പരിക്ക് ഒരു പുത്തൻ രൂപം നൽകിയാണ് അപ്പറ്റൈസറായി അവതരിപ്പിച്ചത്. കരിഞ്ഞ പൈനാപ്പിളും യോഗർട്ട് ഫോമും ചേർന്നുള്ള കോശമ്പരി (Koshambari) ഏറെ വ്യത്യസ്തമായിരുന്നു.
നയതന്ത്ര പരിപാടികളിലെ സാധാരണ മെനുവിൽ നിന്ന് മാറി ഇത്തരം തനത് വിഭവങ്ങൾ ഉൾപ്പെടുത്തിയത് വലിയ പ്രാധാന്യത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വസ്ത്രധാരണത്തിലും ഭക്ഷണരീതിയിലും ഭാരതീയതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശൈലി ഈ വിരുന്നിലും പ്രകടമായിരുന്നു. സെഷൽസും ഭാരതവും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക വിനിമയങ്ങളെ രുചികളിലൂടെ കോർത്തിണക്കാൻ ഈ സ്റ്റേറ്റ് ഡിന്നറിന് സാധിച്ചുവെന്നാണ് വിവയിരുത്തൽ.











Discussion about this post