ഭാരതീയന്റെ തീൻമേശയിലെ പ്രോട്ടീൻ കലവറയായ പരിപ്പ് വർഗ്ഗങ്ങളുടെ കാര്യത്തിൽ രാജ്യം വലിയൊരു വിപ്ലവത്തിന് തയ്യാറെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ പരിപ്പ് ഉത്പാദകരും ഉപഭോക്താക്കളുമായിട്ടും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ‘മിഷൻ ഫോർ ആത്മനിർഭർ ഇൻ പൾസസ്’ (Mission for Aatmanirbharta in Pulses) പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു.
കഴിഞ്ഞ ദിവസം അമേരിക്കൻ വ്യാപാര രേഖകളിൽ നിന്ന് ‘ചില പരിപ്പ് വർഗ്ഗങ്ങളുടെ’ തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച പരാമർശം വൈറ്റ് ഹൗസ് നീക്കം ചെയ്തിരുന്നു. ഭാരതത്തിന്റെ കടുത്ത നിലപാടാണ് ഇതിന് പിന്നിലെന്നാണ് സൂചന. 11,440 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയിലൂടെ 2030-31 ഓടെ രാജ്യം പരിപ്പ് ഉത്പാദനത്തിൽ പൂർണ്ണ സ്വയംപര്യാപ്തത കൈവരിക്കും. പ്രതിവർഷം 350 ലക്ഷം ടൺ പരിപ്പ് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. തുവര (Tur), ഉഴുന്ന് (Urad), മസൂർ (Masoor) എന്നീ മൂന്ന് പ്രധാന പരിപ്പ് വർഗ്ഗങ്ങൾക്കും അടുത്ത നാല് വർഷത്തേക്ക് നൂറുശതമാനം സംഭരണവും മിനിമം താങ്ങുവിലയും (MSP) സർക്കാർ ഉറപ്പുനൽകുന്നു. ഇത് ഏകദേശം രണ്ട് കോടി കർഷകർക്ക് നേരിട്ട് ഗുണകരമാകും.
നയപ്രഖ്യാപനത്തിനപ്പുറം ശാസ്ത്രീയമായ അടിത്തറയും ഈ ദൗത്യത്തിനുണ്ട്. ഹൈദരാബാദിലെ ഇക്രിസാറ്റ് (ICRISAT) വികസിപ്പിച്ചെടുത്ത പുതിയ തുവര ഇനം (ICB 25444) കാർഷിക മേഖലയിൽ വൻ മാറ്റമുണ്ടാക്കും. സാധാരണ 180 ദിവസം കൊണ്ട് വിളവെടുക്കുന്ന തുവര, ഈ പുതിയ ഇനത്തിലൂടെ വെറും 120-125 ദിവസത്തിനുള്ളിൽ വിളവെടുക്കാം. ഏത് കഠിനമായ ചൂടിനെയും പ്രതിരോധിക്കാനും (45°C വരെ) യന്ത്രങ്ങൾ ഉപയോഗിച്ച് വിളവെടുക്കാനും കഴിയുന്ന ഈ വിത്തുകൾ വഴി ഹെക്ടറിന് 2.5 ടൺ വരെ വിളവ് ലഭിക്കും.
നെൽകൃഷിക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അഞ്ചിലൊന്ന് മാത്രം ഉപയോഗിച്ച് അഞ്ച് മടങ്ങ് കൂടുതൽ തുവര കൃഷി ചെയ്യാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഉല്പാദനക്ഷമത കുറഞ്ഞ നെൽവയലുകളെ പരിപ്പ് കൃഷിയിലേക്ക് മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മണ്ണിലെ നൈട്രജൻ അളവ് വർദ്ധിപ്പിക്കാനും ഭൂഗർഭ ജലം സംരക്ഷിക്കാനും ഇത് സഹായിക്കും. 88 ലക്ഷം സൗജന്യ സീഡ് കിറ്റുകളും 126 ലക്ഷം ക്വിന്റൽ സർട്ടിഫൈഡ് വിത്തുകളും കർഷകർക്ക് വിതരണം ചെയ്യും. ഇതിനായി ‘സതി’ (SATHI) എന്ന പോർട്ടൽ വഴി കൃത്യമായ നിരീക്ഷണവും ഉറപ്പാക്കും.









Discussion about this post