2026 ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആത്മവിശ്വാസത്തോടെയാണ് സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത്. ഫെബ്രുവരി 15-ന് പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന വമ്പൻ പോരാട്ടത്തിന് മുൻപ് ടീമിന്റെ താളം കണ്ടെത്തുക എന്നതാണ് ഈ മത്സരത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ നിരയിലെ പ്രധാന ചർച്ചാവിഷയം ഓപ്പണർ അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതിയാണ്. കഠിനമായ വയറിലെ അണുബാധയെത്തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ബുധനാഴ്ചയാണ് ഡിസ്ചാർജ് ആയത്. പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപ് അഭിഷേകിന് പൂർണ്ണ വിശ്രമം നൽകാൻ തീരുമാനിച്ചാൽ, മലയാളി താരം സഞ്ജു സാംസൺ ലോകകപ്പിൽ തന്റെ അരങ്ങേറ്റം കുറിച്ചേക്കും. ഇഷാൻ കിഷനൊപ്പം സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഇഷാന് ഇന്നലെ പരിശീലനത്തിനിടെ പരിക്ക് പറ്റിയെങ്കിലും താരം ഇന്ന് കളിക്കും എന്ന് തന്നെയാണ് വരുന്ന വാർത്തകൾ.
ബൗളിങ് നിരയിൽ ഇന്ത്യക്ക് വലിയ ആശ്വാസമായി ജസ്പ്രിത് ബുംറ തിരിച്ചെത്തുന്നു. പനിയെത്തുടർന്ന് യുഎസ്എയ്ക്കെതിരായ ആദ്യ മത്സരം നഷ്ടമായ ബുംറ ഇപ്പോൾ പൂർണ്ണ കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. ബുംറ എത്തുന്നതോടെ പേസ് നിരയിൽ മുഹമ്മദ് സിറാജിനോ അർഷ്ദീപ് സിങ്ങിനോ വിശ്രമം അനുവദിച്ചേക്കാം. ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയെങ്കിലും, റൊട്ടേഷൻ പോളിസിയുടെ ഭാഗമായി സിറാജ് പുറത്തിരിക്കാനാണ് സാധ്യത കൂടുതൽ.
ഡൽഹിയിലെ പിച്ചിൽ സ്പിന്നർമാർക്ക് കൂടുതൽ ആധിപത്യം ലഭിക്കാനിടയുള്ളതിനാൽ ടീം ഘടനയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. കുൽദീപ് യാദവിനെ തന്റെ “ഹോം ഗ്രൗണ്ടിൽ” പരീക്ഷിക്കാൻ മാനേജ്‌മെന്റ് മുതിർന്നേക്കും. അങ്ങനെയെങ്കിൽ ശിവം ദുബെക്ക് പകരം മൂന്നാം സ്പിന്നറായി കുൽദീപ് എത്തുകയും അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർക്കൊപ്പം സ്പിൻ ആക്രമണം നയിക്കുകയും ചെയ്യും.
ടീം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രിത് ബുംറ, വരുൺ ചക്രവർത്തി













Discussion about this post