മുസ്ലിം നിയമപ്രകാരം ഖുൽഅ് (Khula) വഴി വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ, ഭർത്താവിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കണ്ണൂർ കുടുംബകോടതിയുടെ നിർണ്ണായക ഉത്തരവ്. ഇതിനുപുറമെ വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണ്ണാഭരണങ്ങളോ അല്ലെങ്കിൽ അതിന്റെ വിപണി വിലയോ തിരിച്ചുനൽകണമെന്നും കോടതി വിധിച്ചു. മഹർ ഉൾപ്പെടെയുള്ള 75.524 ഗ്രാം സ്വർണമോ അല്ലെങ്കിൽ അതിന്റെ മൂല്യമായ 7,22,212 രൂപയോ നൽകാനാണ് ജഡ്ജി ആർ.എൽ. ബൈജു ഉത്തരവിട്ടത്. ചാല സ്വദേശിയായ യുവാവ് നൽകിയ ഹർജിയിലാണ് പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചത്.
2022 ജൂൺ 17-നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹസമയത്ത് ന്യൂസിലൻഡിൽ ജോലി ചെയ്യുകയായിരുന്നു ഹർജിക്കാരൻ. വിവാഹത്തിന് മുൻപുണ്ടായിരുന്ന ധാരണപ്രകാരം ഭാര്യയെ ന്യൂസിലൻഡിലേക്ക് കൊണ്ടുപോകാൻ യുവാവ് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വിസ നടപടികൾ പൂർത്തിയാക്കി വിമാന ടിക്കറ്റുകൾ വരെ എടുത്തുവെങ്കിലും അവസാന നിമിഷം യുവതി യാത്ര ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഖുൽഅ് നിയമപ്രകാരം വിവാഹബന്ധം വേർപ്പെടുത്തിയതായി യുവതി യുവാവിനെ അറിയിച്ചത്. നിയമപരമായി വേർപിരിഞ്ഞ ശേഷം യുവതി മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹത്തിനായി യുവാവ് ചെലവാക്കിയ വൻതുക കണക്കിലെടുത്താണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഒരു പെണ്ണിന് ഭർത്താവിനോടുള്ള ഇഷ്ടക്കേട് കാരണം വിവാഹമോചനം നേടാൻ ഇസ്ലാം മതം അനുവാദം നൽകുന്ന രീതിയാണ് ഖുൽഅ്. എന്നാൽ ഇത്തരത്തിൽ ഭാര്യ മുൻകൈ എടുത്ത് വിവാഹമോചനം നടത്തുമ്പോൾ ഭർത്താവിന് നൽകിയ മഹറോ മറ്റ് ആനുകൂല്യങ്ങളോ തിരികെ നൽകണമെന്ന വ്യവസ്ഥയുണ്ട്. ഈ കേസിൽ യുവാവിന്റെ വിദേശയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളും സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും സ്വർണ്ണവും തിരികെ നൽകാൻ കോടതി ഉത്തരവായത്. ഹർജിക്കാരന് വേണ്ടി അഡ്വ. എം.എസ്. അബ്ദുൽ സലാം ഹാജരായി.













Discussion about this post