1968-ലെ ഒരു വൈകുന്നേരം, ബോംബെയിലെ ടാറ്റാ ഗ്രൂപ്പിന്റെ ആസ്ഥാനമായ ‘ബോംബെ ഹൗസിലെ’ ഒരു അടച്ചിട്ട മുറിയിൽ ജെ.ആർ.ഡി. ടാറ്റയും അദ്ദേഹത്തിന്റെ വിശ്വസ്തരും ഒരു വലിയ തീരുമാനമെടുക്കാൻ ഒരുങ്ങുകയായിരുന്നു. അന്ന് ഇന്ത്യയിൽ കമ്പ്യൂട്ടറുകളെ കുറിച്ച് കേട്ടുകേൾവി പോലുമില്ല. കമ്പ്യൂട്ടറുകൾ വന്നാൽ മനുഷ്യന്റെ ജോലി ഇല്ലാതാകുമെന്ന് ജനം ഭയപ്പെട്ടിരുന്ന കാലം. എന്നാൽ, വിരലിലെണ്ണാവുന്ന ചിലർ മാത്രം ആ ദൂരക്കാഴ്ച കണ്ടു—വരാനിരിക്കുന്ന കാലം ഡിജിറ്റൽ യുഗത്തിന്റേതാണ്. ആ മുറിയിൽ വെച്ച്, കുറച്ച് സെക്കൻഡ് ഹാന്റ് മെഷീനുകളുമായി ടാറ്റാ സൺസിന്റെ ഒരു ചെറിയ വിഭാഗമായി ‘ടാറ്റാ കമ്പ്യൂട്ടർ സിസ്റ്റംസ്’ എന്ന സ്ഥാപനം പിറവിയെടുത്തു. ആരും ശ്രദ്ധിക്കാതെ തുടങ്ങിയ ആ കൊച്ചു പ്രസ്ഥാനമാണ് ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) എന്ന ഐടി ഭീമനായി മാറിയത്.
ഈ വിപ്ലവകരമായ ആശയത്തിന് പിന്നിൽ രണ്ട് മാസ്റ്റർ ബ്രെയിനുകളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, ടാറ്റാ ഗ്രൂപ്പിന്റെ അമരക്കാരനായിരുന്ന ജെ.ആർ.ഡി. ടാറ്റ. ഇന്ത്യ സാങ്കേതികവിദ്യയിൽ പിന്നിലാകാൻ പാടില്ലെന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ടാമത്തെയാൾ, പിൽക്കാലത്ത് “ഇന്ത്യൻ ഐടിയുടെ പിതാവ്” എന്ന് വിളിക്കപ്പെട്ട എഫ്.സി. കോഹ്‌ലിയാണ്. ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറായ കോഹ്‌ലിയെ ടാറ്റാ ഇലക്ട്രിക് കമ്പനിയിൽ നിന്ന് ടിസിഎസിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നത് ജെ.ആർ.ഡി. ആയിരുന്നു. സോഫ്റ്റ്‌വെയർ എന്നത് ഇന്ത്യയ്ക്ക് വെറുമൊരു സേവനമല്ല, മറിച്ച് ലോകത്തിന് കയറ്റുമതി ചെയ്യാവുന്ന ഒരു വലിയ ഉൽപ്പന്നമാണെന്ന് കോഹ്‌ലി തിരിച്ചറിഞ്ഞു. ടാറ്റാ സൺസിന്റെ വലിയ ബിസിനസ്സ് ആവശ്യങ്ങൾ കമ്പ്യൂട്ടറൈസ് ചെയ്യാൻ ഒരു പ്രത്യേക വിഭാഗം വേണമെന്ന ജെ.ആർ.ഡി. ടാറ്റയുടെ ആശയത്തിന് കോഹ്‌ലി ചിറകുകൾ നൽകി.
തുടക്കത്തിൽ ടിസിഎസ് നേരിട്ടത് കടുത്ത വെല്ലുവിളികളായിരുന്നു. സ്വന്തം ഗ്രൂപ്പിലെ ടാറ്റാ സ്റ്റീലിന് (TISCO) വേണ്ടി പഞ്ച്ഡ് കാർഡുകൾ വഴി കണക്കുകൾ രേഖപ്പെടുത്തുക എന്നതായിരുന്നു പ്രധാന ജോലി. അന്നത്തെ കമ്പ്യൂട്ടറുകൾ ഒരു വലിയ മുറിയുടെ വലിപ്പമുള്ള പടുകൂറ്റൻ മെഷീനുകളായിരുന്നു. അവ കൈകാര്യം ചെയ്യാൻ പോലും ആർക്കും അറിയില്ല. എന്നാൽ ടിസിഎസ് തളർന്നില്ല..വിജയകരമായി അവർ അത് ഏറ്റെടുത്ത് നടത്തി.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ ബ്രാഞ്ചുകൾ തമ്മിലുള്ള കണക്കുകൾ ശരിയാക്കുന്ന പ്രോജക്റ്റ് അവർ വിജയകരമായി പൂർത്തിയാക്കി.ഇന്ത്യയിലെ ബാങ്കിംഗ് മേഖലയെ ഡിജിറ്റലായി മാറ്റാനുള്ള ആദ്യ ചുവടുവെപ്പായിരുന്നു അത്. എന്നാൽ ടിസിഎസ് യഥാർത്ഥത്തിൽ ലോകത്തെ ഞെട്ടിച്ചത് 1970-കളിലാണ്. ഇന്ത്യയിൽ സോഫ്റ്റ്‌വെയർ വിപ്ലവം തുടങ്ങുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപേ, ടിസിഎസ് വിദേശ രാജ്യങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം അറിയിച്ചു. സ്വിറ്റ്സർലൻഡ്, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ബാങ്കുകൾക്കും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കും വേണ്ടി അത്യാധുനിക സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ ഇന്ത്യയിലിരുന്ന് നിർമ്മിച്ചു നൽകിയപ്പോൾ ലോകം ആ ഇന്ത്യൻ കമ്പനിയെ അത്ഭുതത്തോടെ നോക്കി.
ഇന്ന് 2026-ൽ എത്തിനിൽക്കുമ്പോൾ ടിസിഎസ് വെറുമൊരു കമ്പനിയല്ല, മറിച്ച് ടാറ്റാ ഗ്രൂപ്പിന്റെ നട്ടെല്ലാണ്. ടാറ്റാ സൺസിന്റെ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് ടിസിഎസിൽ നിന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനികളിലൊന്നായി ഇത് വളർന്നു. 46 രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ഈ സാമ്രാജ്യം ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കൾക്കാണ് തൊഴിൽ നൽകുന്നത്. 2021-ൽ 200 ബില്യൺ ഡോളർ വിപണി മൂല്യം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ഐടി കമ്പനിയായി ടിസിഎസ് ചരിത്രം കുറിച്ചു. ഓരോ സെക്കൻഡിലും ലോകത്തിന്റെ ഏതോ ഒരു മൂലയിൽ ടിസിഎസ് നിർമ്മിച്ച ഒരു സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നുണ്ടാകാം. പൂജ്യത്തിൽ നിന്ന് തുടങ്ങിയ ഈ യാത്ര ഇന്ന് ആഗോള ഐടി ഭൂപടത്തിൽ ഇന്ത്യയെ മുൻനിരയിൽ നിർത്തിയിരിക്കുന്നു. കമ്പ്യൂട്ടറുകളെ പേടിച്ചിരുന്ന ഒരു രാജ്യത്തെ കമ്പ്യൂട്ടറുകൾ കൊണ്ട് ലോകം കീഴടക്കാൻ പഠിപ്പിച്ചത് ടിസിഎസ് എന്ന ഈ വിസ്മയമാണ്










Discussion about this post