ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടന്നത് വൻ സാമ്പത്തിക വെട്ടിപ്പെന്ന് സൂചന. ഭക്തരുടെ പണം ഉപയോഗിച്ച് നടത്തിയ പരിപാടിയുടെ കണക്കുകളിൽ അടിമുടി ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പുറത്തുവന്നു. ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ 2 കോടി രൂപ സ്പോൺസർഷിപ്പിലൂടെ തിരിച്ചടച്ചെന്ന ദേവസ്വം മന്ത്രി വി.എൻ വാസവന്റെ നിയമസഭയിലെ അവകാശവാദം ഇതോടെ പൊളിഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ മാസം 28-ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായാണ് സ്പോൺസർഷിപ്പ് പണം ഉപയോഗിച്ച് ദേവസ്വത്തിന്റെ വിഹിതം തിരിച്ചടച്ചുവെന്ന് മന്ത്രി പറഞ്ഞത്. എന്നാൽ, ഒരൊറ്റ പൈസ പോലും ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്നും സ്പോൺസർമാർ ആരെന്ന കാര്യത്തിൽ പോലും വ്യക്തതയില്ലെന്നുമാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലുള്ളത്. ഭക്തർ നൽകുന്ന കാണിക്കപ്പണം ഇത്തരത്തിൽ വകമാറ്റുന്നതും സഭയിൽ തെറ്റായ വിവരം നൽകുന്നതും ഭാരതീയ ജനാധിപത്യത്തിനും ഹിന്ദു വിശ്വാസികൾക്കും നൽകുന്ന തെറ്റായ സന്ദേശമാണെന്ന വിമർശനം ശക്തമായിട്ടുണ്ട്.
ടെണ്ടറില്ലാത്ത കരാറുകൾ: പന്തൽ നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ടെണ്ടർ വിളിക്കാതെയാണ് ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാർ നൽകിയത്. പത്ത് ശതമാനം അധിക തുക നൽകിയാണ് ഈ വഴിവിട്ട സഹായം.
ജിഎസ്ടി വെട്ടിപ്പ്: ഹോട്ടൽ ബില്ലുകളിൽ പലതിലും ജിഎസ്ടി നമ്പരില്ല. ഇത് ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുന്നതിന് തടസ്സമാവുകയും ദേവസ്വം ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യും.
വിഐപി ഭക്ഷണം: വിഐപി ഏരിയയിൽ ഭക്ഷണം വിളമ്പിയതിനും കലാപരിപാടികൾക്കും എസ്റ്റിമേറ്റിനേക്കാൾ വലിയ തുക ചെലവഴിച്ചതായി കാണിച്ചിട്ടുണ്ട്. എന്നാൽ ഇതിന് കൃത്യമായ ബില്ലുകളോ രേഖകളോ ഇല്ല.
ഓഡിറ്റ് തടസ്സപ്പെടുത്തി: ഉപകരാറുകളുടെ രേഖകളൊന്നും ഓഡിറ്റിംഗിന് ഹാജരാക്കാത്തതിനാൽ കൃത്യമായ കണക്ക് തിട്ടപ്പെടുത്താൻ ഓഡിറ്റർക്ക് കഴിഞ്ഞിട്ടില്ല.
റിപ്പോർട്ട് പുറത്തുവന്നതോടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് മന്ത്രി വി.എൻ വാസവൻ ഒഴിഞ്ഞുമാറി. ദേവസ്വം ബോർഡ് മറുപടി പറയുമെന്നാണ് മന്ത്രിയുടെ പുതിയ നിലപാട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടത്തിയതെന്ന കണ്ടെത്തൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.













Discussion about this post