ന്യൂഡൽഹി : പുതിയ യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും. ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന റോയൽ എയർഫോഴ്‌സ് (RAF) വാലിയിലേക്ക് യോഗ്യതയുള്ള മൂന്ന് ഫ്ലൈറ്റ് ഇൻസ്ട്രക്ടർമാരെ അയയ്ക്കും. ഫാസ്റ്റ് ജെറ്റ് പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനാണ് ഇന്ത്യൻ സംഘം യാത്രയാകുന്നത്.
വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന 19-ാമത് യുകെ-ഇന്ത്യ എയർ സ്റ്റാഫ് ചർച്ചയിൽ സമ്മതിച്ച വിന്യാസം തുടക്കത്തിൽ രണ്ട് വർഷത്തേക്കായിരിക്കും. യുകെയിലെ ഫാസ്റ്റ് ജെറ്റ് പൈലറ്റുമാർക്കുള്ള പ്രമുഖ പരിശീലന കേന്ദ്രമായ ആർഎഎഫ് വാലിയിലാണ് ഇന്ത്യൻ ഇൻസ്ട്രക്ടർമാരെ നിയമിക്കുക. അടുത്ത തലമുറയിലെ ആർഎഎഫ് ഓഫീസർമാരെ പരിശീലിപ്പിക്കുന്ന എയർ അക്കാദമിയായ റോയൽ എയർഫോഴ്‌സ് കോളേജ് ക്രാൻവെല്ലിൽ ഇൻസ്ട്രക്ടറായി ഒരു ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനെ ഈ വർഷം ജനുവരിയിൽ ആദ്യമായി വിന്യസിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ ഈ പുതിയ നടപടി.
ഇതോടെ മൂന്ന് ബ്രിട്ടീഷ് സൈനിക അക്കാദമികളും ഇപ്പോൾ ഇന്ത്യൻ ഓഫീസർമാരെ അതത് സേവനങ്ങളിൽ നിന്നുള്ള ഇൻസ്ട്രക്ടർമാരായി നിയമിച്ചിട്ടുണ്ട്. റോയൽ എയർഫോഴ്‌സും ഇന്ത്യൻ എയർഫോഴ്‌സും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഈ കരാർ ഒപ്പുവയ്ക്കൽ ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് എയർ സ്റ്റാഫ് അസിസ്റ്റന്റ് ചീഫ് എയർ വൈസ് മാർഷൽ ഇയാൻ ടൗൺസെൻഡ് പറഞ്ഞു.











Discussion about this post