ധാക്ക : ബംഗ്ലാദേശിൽ പൊതു തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ വിവിധ മേഖലകളിൽ സംഘർഷങ്ങൾ. മുൻഷിഗഞ്ച് മേഖലയിൽ ഉണ്ടായ ആക്രമണ സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. വിവിധ മേഖലകളിലായി നിരവധി ആക്രമണ പരമ്പരകളാണ് സംഭവിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ ഭൂരിപക്ഷത്തോടെ രാജ്യത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും സന്ദർശങ്ങൾ അരങ്ങേറിയത്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ഏകപക്ഷീയമായ ജയമാണ് ബിഎൻപി നേടിയത്.
വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനിടെ മുൻഷിഗഞ്ചിലെ ഒരു പോളിംഗ് സെന്ററിൽ ഒരു ക്രൂഡ് ബോംബ് സ്ഫോടനവും നടന്നിരുന്നു.
മുൻഷിഗഞ്ചിൽ ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെ ധാക്ക സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റികളിലും പ്രധാന പ്രദേശങ്ങളിലും സർക്കാർ ഇപ്പോൾ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടുതൽ സേനയെയും ഈ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബാഗർഹട്ടിൽ നടന്ന പ്രതികാര ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലും 35 പേർക്ക് പരിക്കേറ്റു. അതുപോലെ, ഇതേ കാലയളവിൽ ജെനൈദ, കിഷോർഗഞ്ച്, മെഹർപൂർ, പടുഖാലി, ദിനാജ്പൂർ എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങളിൽ 50 പേർക്ക് പരിക്കേറ്റു. ആക്രമണങ്ങളിൽ നിരവധി ബിഎൻപി നേതാക്കളുടെ വീടുകളും തകർക്കപ്പെട്ടു.









Discussion about this post