ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇരുടീമുകളിലെയും താരങ്ങൾ തമ്മിലുള്ള ഹസ്തദാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പ് മുതൽ ഇരുരാജ്യങ്ങളിലെയും താരങ്ങൾ പരസ്പരം കൈകൊടുക്കുന്നത് ഒഴിവാക്കിയിരുന്നു.
ഞായറാഴ്ച കൊളംബോയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് പാക് നായകൻ സൽമാൻ അലി ആഗ തന്റെ നിലപാട് വ്യക്തമാക്കിയത്. ഹസ്തദാനത്തിന്റെ കാര്യത്തിൽ കൃത്യമായ മറുപടി നൽകാതെ താരം സസ്പെൻസ് നിലനിർത്തി.
ടോസ് സമയത്തോ മത്സരശേഷമോ ഇന്ത്യൻ താരങ്ങൾക്ക് കൈകൊടുക്കുമോ എന്ന ചോദ്യത്തിന് “അതൊക്കെ നമുക്ക് നാളെ കാണാം” എന്ന നിഗൂഢമായ മറുപടിയാണ് ആഗ നൽകിയത്. എങ്കിലും ക്രിക്കറ്റ് അതിന്റെ ശരിയായ സ്പിരിറ്റിൽ കളിക്കണമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്യാമ്പിലും ഹസ്തദാനത്തിന്റെ കാര്യത്തിൽ വലിയ ആവേശം പ്രകടമല്ല. ബിസിസിഐ ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. പഹൽഗാം ആക്രമണത്തിന്റെ മുറിവുകൾ മായാത്തതിനാൽ സോഷ്യൽ മീഡിയയിലെ പൊതുവികാരം കണക്കിലെടുത്ത് വളരെ ശ്രദ്ധയോടെയുള്ള നീക്കങ്ങളാണ് ഇന്ത്യൻ പക്ഷത്ത് നടക്കുന്നത്.
ഐസിസി അധ്യക്ഷൻ ജയ് ഷാ ഞായറാഴ്ച കൊളംബോയിൽ എത്തും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രതിനിധികളുമായി അദ്ദേഹം അനൗദ്യോഗിക ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്. അഞ്ച് ഏഷ്യൻ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ പ്രതിനിധികളെയും ഒന്നിച്ച് കളി കാണാൻ ഐസിസി ക്ഷണിച്ചിട്ടുണ്ട്. ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള നിലവിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് കരുതപ്പെടുന്നു.













Discussion about this post