ടി20 ലോകകപ്പിലെ മഹാപോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ടീം ഇന്ത്യ സൂപ്പർ-8 റൗണ്ടിലേക്ക് യോഗ്യത നേടി. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് നീലപ്പട ചരിത്ര വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ 20 ഓവറിൽ 175 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന് ഇന്ത്യൻ ബൗളിംഗ് നിരയുടെ കൃത്യതയ്ക്ക് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. 114 റൺസിന് പാക് പട മുഴുവനായും പുറത്തായി.
മത്സരത്തിന്റെ തുടക്കം മുതൽ പാക് ബൗളർമാരെ കടന്നാക്രമിച്ച ഇഷാൻ കിഷനാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വെറും 40 പന്തിൽ നിന്ന് 77 റൺസാണ് താരം അടിച്ചുകൂട്ടിയത്. അഭിഷേക് ശർമ്മ തിരിച്ചെത്തിയ മത്സരത്തിൽ അദ്ദേഹം നിരാശപെടുത്തിയെങ്കിലും പവർപ്ലേ ഓവറുകളിൽ ഇഷാൻ നടത്തിയ ബാറ്റിംഗ് വിരുന്ന് ഇന്ത്യൻ ആരാധകർക്ക് വലിയ ആവേശമായി. അത് തന്നെ ആയിരുന്നു ഇരുടീമുകളും തമ്മിലുള്ള വ്യത്യാസവും. മധ്യനിരയിൽ സൂര്യകുമാറും ശിവം ദുബൈയും നൽകിയ സംഭാവന കൂടിയതോടെ ഇന്ത്യ മികച്ച സ്കോറിലെത്തി.
176 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാനെ തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ സമ്മർദ്ദത്തിലാക്കി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി പാക് നട്ടെല്ലൊടിച്ചു. ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവും, സർപ്രൈസ് പാക്കേജായി എത്തിയ തിലക് വർമ്മയും ഓരോ വിക്കറ്റ് വീതം നേടി വിജയം പൂർത്തിയാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയതോടെ പാകിസ്ഥാന്റെ പോരാട്ടം 114 റൺസിൽ അവസാനിച്ചു. പാകിസ്താനായി 34 പന്തിൽ 44 റൺ എടുത്ത ഉസ്മാൻ ഖാൻ ടോപ് സ്കോററായി പാകിസ്താന്റെ മാനം കാത്തു.












Discussion about this post