ടി20 ലോകകപ്പ് 2026-ന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിക്കൊണ്ടാണ് ടീം ഇന്ത്യ സൂപ്പർ-8 റൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ, ഓരോ കളിയിലും ഓരോ പുതിയ ‘മാച്ച് വിന്നർമാരെ’ (POTM) കണ്ടെത്തി എന്നത് ടീമിന്റെ കരുത്ത് വിളിച്ചോതുന്നു.
ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്ന അവിശ്വസനീയമായ റെക്കോർഡും ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ഈ ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് വ്യത്യസ്തരായ മൂന്ന് ഇന്ത്യൻ താരങ്ങളാണ്. ഓരോ സാഹചര്യത്തിലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ കെൽപ്പുള്ള താരങ്ങൾ ടീമിലുണ്ടെന്നത് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് കരുത്തേകുന്നു.
സൂര്യകുമാർ യാദവ്: ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ (യുഎസ്എക്കെതിരെ) ബാറ്റിംഗിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി.
ഹർദിക് പാണ്ഡ്യ: നമീബിയക്കെതിരായ രണ്ടാം മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയാണ് (52 റൺസ് & 2 വിക്കറ്റ്) ഹർദിക് പുരസ്കാരം നേടിയത്.
ഇഷാൻ കിഷൻ: പാകിസ്ഥാനെതിരായ ഹൈ-വോൾട്ടേജ് പോരാട്ടത്തിൽ 40 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷൻ മൂന്നാം മത്സരത്തിലെ ഹീറോയായി മാറി.
കഴിഞ്ഞ കുറച്ചു കാലമായി ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ കാഴ്ചവെക്കുന്നത് സമാനതകളില്ലാത്ത പ്രകടനമാണ്. അവസാനമായി കളിച്ച 28 ഐസിസി മത്സരങ്ങളിലെ ഇന്ത്യയുടെ റെക്കോർഡ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്നതാണ്: അതിൽ 26 എന്നതിൽ ജയിച്ച ഇന്ത്യ 1 മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ 1 മത്സരത്തിൽ ഫലം ഉണ്ടായില്ല.
അതേസമയം ഇന്ന് ടി20 ലോകകപ്പിലെ മഹാപോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ടീം ഇന്ത്യ സൂപ്പർ-8 റൗണ്ടിലേക്ക് യോഗ്യത നേടി. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് നീലപ്പട ചരിത്ര വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ 20 ഓവറിൽ 175 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന് ഇന്ത്യൻ ബൗളിംഗ് നിരയുടെ കൃത്യതയ്ക്ക് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. 114 റൺസിന് പാക് പട മുഴുവനായും പുറത്തായി.












Discussion about this post