ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ, പാക് ടീമിന്റെ തന്ത്രപരമായ പിഴവുകളെ കടന്നാക്രമിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തിലൂടെയാണ്’ അശ്വിൻ പാക് നായകൻ സൽമാൻ അലി ആഗയുടെ തീരുമാനങ്ങളെ വിമർശിച്ചത്.
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് ലഭിച്ചിട്ടും ആദ്യം ബൗൾ ചെയ്യാനുള്ള പാകിസ്ഥാന്റെ തീരുമാനം വലിയ മണ്ടത്തരമാണെന്ന് അശ്വിൻ നിരീക്ഷിച്ചു. 176 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 61 റൺസിന്റെ വമ്പൻ വിജയമാണ് ആഘോഷിച്ചത്.
അശ്വിൻ പറഞ്ഞത് ഇങ്ങനെ:
“ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തത് തെറ്റായി പോയി. പ്രേമദാസ സ്റ്റേഡിയത്തിൽ അവസാന 10 ഓവറിൽ 100 റൺസ് പിന്തുടരുക എന്നത് അസാധ്യമായ കാര്യമാണ്. ഇത് കൂടാതെ ഇഷാൻ കിഷനെതിരെ ഷഹീൻ അഫ്രീദിയെ രണ്ടാം ഓവറിൽ തന്നെ പന്തേൽപ്പിച്ചത് മണ്ടത്തരമായി. ഇടങ്കയ്യൻ പേസർമാരെ കടന്നാക്രമിക്കാൻ ഇഷ്ടപ്പെടുന്ന ഇഷാന് ഷഹീൻ റൺസ് വിട്ടുകൊടുത്തതോടെ ഇന്ത്യക്ക് മേൽക്കൈ ലഭിച്ചു. ശേഷം അവസാന ഓവറിൽ വീണ്ടും ഷഹീനെ കൊണ്ടുവന്നത് എന്തിനായിരുന്നു?. 19-ാം ഓവറിൽ 159 റൺസിലായിരുന്ന ഇന്ത്യയെ അവസാന ഓവറിൽ 16 റൺസ് വിട്ടുകൊടുത്ത് 175-ൽ എത്തിക്കാൻ ഷഹീൻ സഹായിച്ചു.
സമ്മർദ്ദഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ പാകിസ്ഥാനേക്കാൾ 100 മടങ്ങ് മുന്നിലാണെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. സൽമാൻ അലി ആഗയുടെ കീഴിൽ പാകിസ്ഥാൻ തന്ത്രപരമായി മെച്ചപ്പെട്ടെങ്കിലും ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ അവർ വളരെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിജയത്തെ വളരെ ആത്മവിശ്വാസത്തോടെയാണ് അശ്വിൻ വിലയിരുത്തിയത്. “നമ്മൾ 61 റൺസിനാണ് ജയിച്ചത്. ഇതൊരു ഫോളോ-ഓൺ ജയത്തിന് തുല്യമാണ്. വേണമെങ്കിൽ പാകിസ്ഥാനെക്കൊണ്ട് ഒരിക്കൽ കൂടി ബാറ്റ് ചെയ്യിക്കാം, അങ്ങനെയെങ്കിൽ വാഷിംഗ്ടൺ സുന്ദറിന് കൂടി ഒന്ന് ബൗൾ ചെയ്യാൻ അവസരം ലഭിക്കും,” അശ്വിൻ പരിഹസിച്ചു.













Discussion about this post