വിവാഹത്തിന് മുമ്പുള്ള പ്രണയബന്ധങ്ങളിലും ശാരീരിക ബന്ധങ്ങളിലും ആൺകുട്ടികളും പെൺകുട്ടികളും അതീവ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് നൽകിയ പരാതിയിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പരമോന്നത കോടതിയുടെ നിർണ്ണായക നിരീക്ഷണം. വിവാഹത്തിന് മുമ്പ് ആൺകുട്ടിയും പെൺകുട്ടിയും തികച്ചും അപരിചിതരാണെന്നും ഇത്തരം സാഹചര്യങ്ങളിൽ ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
“ഞങ്ങൾ ഒരുപക്ഷേ പഴയ ചിന്താഗതിക്കാരായിരിക്കാം, പക്ഷേ വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ യുവാക്കൾ വളരെ ശ്രദ്ധിക്കണം. അവരുടെ ബന്ധം എത്ര ആഴത്തിലുള്ളതാണെങ്കിലും വിവാഹത്തിന് മുമ്പ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് ഡൽഹിയിലും ദുബായിലും വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ, വിദേശത്ത് പോയി പോലും ബന്ധം തുടർന്നത് പരസ്പര സമ്മതപ്രകാരമാണെന്ന് കോടതി നിരീക്ഷിച്ചു.
യുവതിയുടെ സമ്മതമില്ലാതെ സ്വകാര്യ വീഡിയോകൾ പകർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ളത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും ഇത്തരം കേസുകളിൽ വിചാരണയുടെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. “ഇക്കാര്യത്തിൽ ഇത്ര നിർബന്ധമുള്ള ആളാണെങ്കിൽ വിവാഹത്തിന് മുമ്പ് യുവതി അത്തരമൊരു ബന്ധത്തിന് പോകരുതായിരുന്നു” എന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. കേസ് മധ്യസ്ഥതയ്ക്ക് വിടാനും യുവതിക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കാനും കോടതി പ്രതിഭാഗത്തോട് നിർദ്ദേശിച്ചു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പേരിൽ പിന്നീട് പരാതി നൽകുന്ന പ്രവണത വർദ്ധിക്കുന്ന സാഹചര്യത്തിൽ കോടതിയുടെ ഈ നിരീക്ഷണം വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. ശാരീരിക ബന്ധം എന്നത് വ്യക്തിപരമായ തീരുമാനമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നാണ് കോടതി നൽകുന്ന സന്ദേശം. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.









Discussion about this post