ഭാരതത്തിന്റെ നയതന്ത്ര-പ്രതിരോധ നീക്കങ്ങൾക്ക് കരുത്തുപകർന്നുകൊണ്ട് രവി നദിയിൽ നിന്നുള്ള അധിക ജലം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയാൻ ഷാപൂർ കണ്ടി അണക്കെട്ട് സജ്ജമാകുന്നു. പഞ്ചാബ്-ജമ്മു കശ്മീർ അതിർത്തിയിൽ നിർമ്മാണം പൂർത്തിയായി വരുന്ന ഈ ദേശീയ പദ്ധതിയിലൂടെ മാർച്ച് 31 മുതൽ പാകിസ്താനിലേക്കുള്ള ജലപ്രവാഹം പൂർണ്ണമായും നിലയ്ക്കുമെന്ന് ജമ്മു കശ്മീർ ജലവിഭവ മന്ത്രി ജാവേദ് അഹമ്മദ് റാണ വ്യക്തമാക്കി. 2025 ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ക്രൂരമായ ഭീകരാക്രമണത്തിന് പിന്നാലെ, പാകിസ്താനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച കടുത്ത നടപടികളുടെ തുടർച്ചയായാണ് ഈ നീക്കം.
പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ 1960-ലെ സിന്ധു നദീജല കരാർ (Indus Waters Treaty) ഭാരതം മരവിപ്പിച്ചിരുന്നു. ഇതോടെ കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയിലെ ജലത്തിന്മേൽ ഭാരതത്തിന് പൂർണ്ണ അധികാരം ലഭിച്ചു. മുൻപ് മാധോപൂർ ഹെഡ്‌വർക്‌സ് വഴി പാകിസ്താനിലേക്ക് പാഴായിപ്പോയിരുന്ന ജലം ഇനി ഭാരതത്തിലെ കർഷകർക്കും വൈദ്യുതി ഉൽപ്പാദനത്തിനുമായി ഉപയോഗിക്കും.
രവി നദിയിലെ ജലം തടഞ്ഞുനിർത്തുന്നതോടെ ജമ്മു കശ്മീരിലെ കത്വ, സാംബ ജില്ലകളിലെയും പഞ്ചാബിലെ പത്താൻകോട്ട് മേഖലയിലെയും പതിനായിരക്കണക്കിന് ഹെക്ടർ കൃഷിഭൂമിയിലേക്ക് ജലമെത്തും. കടുത്ത വരൾച്ച നേരിടുന്ന കണ്ടി മേഖലയ്ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്ന് മന്ത്രി റാണ പറഞ്ഞു. 2001-ൽ വിഭാവനം ചെയ്തെങ്കിലും പഞ്ചാബും ജമ്മു കശ്മീരും തമ്മിലുള്ള തർക്കങ്ങൾ കാരണം പതിറ്റാണ്ടുകളോളം മുടങ്ങിക്കിടന്ന പദ്ധതിയാണിത്. എന്നാൽ 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതോടെയാണ് തടസ്സങ്ങൾ നീങ്ങി നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയത്.
സിന്ധു നദീജല കരാർ റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ ജലവൈദ്യുത പദ്ധതികൾക്കും വലിയ വേഗതയാണ് കൈവന്നിരിക്കുന്നത്. പാകിസ്താനിലെ കൃഷിയെയും ജനജീവിതത്തെയും സാരമായി ബാധിക്കുന്ന ഈ നീക്കം, അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഭാരതം നൽകുന്ന ശക്തമായ മുന്നറിയിപ്പാണ്. ഭാരതത്തിന്റെ അവകാശമായ ജലം ഇനി ശത്രുരാജ്യത്തിന് നൽകില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സർക്കാർ.











Discussion about this post