പിണറായി വിജയൻ സർക്കാരിന്റെ വിവാദമായ ‘നവകേരള സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം’ (നവകേരള സർവ്വേ) ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സർക്കാർ പണവും ഉദ്യോഗസ്ഥ സംവിധാനവും ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി കർശനമായി വ്യക്തമാക്കി. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടാനെന്ന പേരിൽ ആരംഭിച്ച പദ്ധതി, യഥാർത്ഥത്തിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കാനുള്ള വിവരശേഖരണമാണെന്ന ഹർജിക്കാരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു. ഇത് നിലവിലെ സാമ്പത്തിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ചെലവിൽ പാർട്ടി കേഡർമാരെ ഉപയോഗിച്ച് സർവ്വേ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹർജി എത്തിയത്. സർവ്വേക്കായി വിനിയോഗിക്കുന്ന ഫണ്ടിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ കോടതി നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ട കോടതി, രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ ഇത്തരമൊരു സർവ്വേ പാടില്ലെന്ന് ഉത്തരവിടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ വരെ ഉപയോഗിച്ച് ആദിവാസി ഊരുകളിൽ രാഷ്ട്രീയ ലഘുലേഖകൾ വിതരണം ചെയ്യാൻ ശ്രമിച്ചുവെന്ന ഗൗരവകരമായ ആരോപണങ്ങളും ഇതോടൊപ്പം ഉയർന്നിരുന്നു.
കോടതി വിധിക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സി പി ഐ എം പ്രവർത്തകരെ ഉപയോഗിച്ച് സർക്കാർ പണത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് മുഖ്യമന്ത്രിയും സംഘവും ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ പണം ഉപയോഗിച്ച് പാർട്ടിക്കായി വിവരശേഖരണം നടത്തിയത് നിയമവിരുദ്ധമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെയും മറ്റും ഇതിനായി ദുരുപയോഗം ചെയ്തത് ചട്ടലംഘനമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.













Discussion about this post