വയനാട് മേപ്പാടിയിൽ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണമേഖലയിലെ മീനാക്ഷിപാലത്തിന് സമീപത്തുണ്ടായ വൻ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമെന്ന് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ പുറത്ത്. പദ്ധതി പ്രദേശത്ത് വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് (PWD) നേരത്തെ തന്നെ കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക അവലോകന യോഗത്തിന്റെ മിനുട്സ് പുറത്തുവന്നു. ഇതോടെ, കനത്ത ജാഗ്രതാ നിർദ്ദേശമുണ്ടായിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്ത നിർമാണ കമ്പനിയുടെയും അധികൃതരുടെയും ഗുരുതര വീഴ്ചയാണ് ഇപ്പോൾ ചർച്ചയാകുന്നത്. തുരങ്കം തുരന്നപ്പോൾ പുറത്തെടുത്ത മണ്ണ് അശാസ്ത്രീയമായ രീതിയിൽ വൻതോതിൽ മലയോരത്ത് കൂട്ടിയിട്ടതാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് റവന്യൂ മന്ത്രി ടി. സിദ്ദിഖും മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ജൂൺ 25-ന് ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് മണ്ണൊലിപ്പ് സാധ്യതയെക്കുറിച്ച് രേഖാമൂലം മുന്നറിയിപ്പ് നൽകിയത്. തുരങ്കപാതയുടെ നിർമാണ പ്രദേശത്ത് വൻതോതിൽ മണ്ണ് കുന്നുകൂട്ടിയിട്ടിരിക്കുന്നത് കാരണം മഴക്കാലത്ത് ഈ ഭാഗത്ത് ‘സോയിൽ പൈപ്പിങ്’ (Soil Piping), ‘സ്ലോപ്പ് സ്റ്റബിലിറ്റി’ (Slope Stability) തുടങ്ങിയ പ്രതിഭാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് വലിയൊരു അപകടത്തിലേക്ക് വഴിതുറക്കുമെന്നും യോഗത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നു. വരാനിരിക്കുന്ന വലിയ അപകടം തടയാൻ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നും സംരക്ഷണ ഭിത്തികൾ കെട്ടണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകളെല്ലാം നിർമാണ കമ്പനിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പാടെ അവഗണിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവന്ന മിനുട്സ് രേഖകൾ തെളിയിക്കുന്നത്.
തുരങ്ക നിർമാണത്തിനായി മല തുരന്ന് എടുത്ത ലക്ഷക്കണക്കിന് ടൺ മണ്ണാണ് മീനാക്ഷിപാലത്തിന് സമീപത്തെ ചെങ്കുത്തായ ചരിവുകളിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തള്ളിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ മണ്ണിലേക്ക് വെള്ളം ഇറങ്ങി ഭാരം കൂടുകയും, തുടർന്ന് മലയൊന്നാകെ താഴേക്ക് പതിക്കുകയുമായിരുന്നു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയ കമ്പനിക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. പരിസ്ഥിതിലോല പ്രദേശമായ വയനാട്ടിൽ ഇത്രയും വലിയ അനാസ്ഥ കാണിച്ച അധികൃതർക്കെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.












