മുസ്ലിം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞുതന്നെ സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടിയവരാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. എസ്എൻഡിപി യോഗത്തിന്റെ മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ‘അധികാര പങ്കാളിത്തം ഔദാര്യമല്ല’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
മുസ്ലിം ലീഗ് അധികാരത്തിൽ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കിയെന്നും ‘കിട്ടിയതൊന്നും പോര’ എന്നതാണ് അവരുടെ ഇപ്പോഴത്തെ നിലപാടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വർഷമായി അധികാരത്തിലില്ലാത്തതിനാൽ, ഇനി അധികാരത്തിൽ വന്നാൽ ആ 10 വർഷത്തെ കുറവ് കൂടി നികത്തുന്ന തരത്തിൽ എല്ലാം സ്വന്തമാക്കാൻ ലീഗ് ശ്രമിക്കുമെന്നും അദ്ദേഹം ആരോപിച്ചു. അർഹതപ്പെട്ടതും അതിലപ്പുറവും ലഭിച്ചിട്ടും മുറുമുറുപ്പ് മാറാത്തവരാണ് ന്യൂനപക്ഷങ്ങളിലേറെയെന്നും അദ്ദേഹം തന്റെ മുഖപ്രസംഗത്തിൽ കുറിച്ചു. മുസ്ലിം, ക്രൈസ്തവ സമുദായങ്ങൾ സ്വന്തം പാർട്ടികളുണ്ടാക്കി എംഎൽഎമാരെയും എംപിമാരെയും മന്ത്രിമാരെയും സൃഷ്ടിച്ച് കസേരകളിൽ അടയിരിക്കുകയാണ്. ഈ പാർട്ടികൾ പിളർന്ന് പുതിയ കക്ഷികൾ രൂപപ്പെടുമ്പോൾ കൂടുതൽ പദവികൾ അവർ പിടിച്ചെടുക്കുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിർത്തിയാൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നു. ഈഴവർ ഉൾപ്പെടെയുള്ള ഭൂരിപക്ഷ സമുദായങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകാൻ മുന്നണികൾ തയ്യാറാകണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഈഴവ സമുദായത്തിൽ നിന്ന് ഒരു എംഎൽഎ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെപിസിസി പ്രസിഡന്റ് ഈഴവനായിട്ടു കൂടി ഇത്തരമൊരു ദുരവസ്ഥ ഉണ്ടായെന്നും അദ്ദേഹം ലേഖനത്തിൽ ഓർമ്മിപ്പിച്ചു.













Discussion about this post