മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് കീഴിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെത്തുടർന്ന് തകർന്നുപോയ ക്രിക്കറ്റ് ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ നീക്കവുമായി ബംഗ്ലാദേശിലെ പുതിയ സർക്കാർ. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരമേറ്റതിന് പിന്നാലെ, കായിക മന്ത്രിയായി ചുമതലയേറ്റ മുൻ ഫുട്ബോൾ താരം അമിനുൽ ഹഖാണ് ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ താല്പര്യമുണ്ടെന്ന് വ്യക്തമാക്കിയത്. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയിൽ വച്ച് നടക്കേണ്ട ഗ്രൂപ്പ് മത്സരങ്ങൾ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. ഇത് വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നത്.
“ഇന്ത്യയുമായി ആത്മാർത്ഥവും സൗഹൃദപരവുമായ ബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം പാർലമെന്റ് മന്ദിരത്തിൽ വെച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ ഞാൻ കണ്ടിരുന്നു. ലോകകപ്പ് പ്രശ്നം ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു. അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനാണ് ഞങ്ങളുടെ തീരുമാനം,” സത്യപ്രതിജ്ഞയ്ക്ക് ശേഷം അമിനുൽ ഹഖ് പറഞ്ഞു. നയതന്ത്രപരമായ പാളിച്ചകൾ കാരണമാണ് ബംഗ്ലാദേശിന് ഇത്തവണത്തെ ടി20 ലോകകപ്പ് നഷ്ടമായതെന്നും കൃത്യമായ ചർച്ചകൾ നേരത്തെ നടന്നിരുന്നെങ്കിൽ ടീമിന് പങ്കെടുക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള വൈറ്റ് ബോൾ പരമ്പരകൾ ഉൾപ്പെടെയുള്ളവ പുനരാരംഭിക്കാനാണ് പുതിയ സർക്കാരിന്റെ നീക്കം.
അതേസമയം, മുൻ ഭരണകൂടമായ അവാമി ലീഗുമായി ബന്ധപ്പെട്ട കേസുകളിൽ കുടുങ്ങി നിൽക്കുന്ന ഇതിഹാസ താരങ്ങളായ ഷാക്കിബ് അൽ ഹസനെയും മഷ്റഫെ മൊർത്താസയെയും തിരികെ കൊണ്ടുവരാനും ബിഎൻപി സർക്കാർ ശ്രമിക്കുന്നുണ്ട്. കൊലപാതകക്കേസുകൾ ഉൾപ്പെടെ നേരിടുന്ന ഇവർക്ക് ബംഗ്ലാദേശ് ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള സാഹചര്യം ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) പ്രസിഡന്റ് അമിനുൽ ഇസ്‌ലാമിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത മന്ത്രി, കായികരംഗത്തെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. കായികപ്രേമികളായ യോഗ്യരായ ആളുകൾക്ക് ബോർഡിൽ ചുമതല നൽകുമെന്നും ഐസിസി നിയമങ്ങൾക്കനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.









Discussion about this post