2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ കുതിപ്പിന് പിന്നിലെ നിഗൂഢമായ കരുത്ത് വരുൺ ചക്രവർത്തി എന്ന ‘മിസ്റ്ററി സ്പിന്നർ’ തന്നെയാണ്. ഓരോ മത്സരത്തിലും എതിരാളികൾക്ക് മേൽക്കൈ ലഭിക്കുമെന്ന് തോന്നിപ്പിക്കുന്ന ഘട്ടത്തിൽ പന്തെടുത്ത് വിക്കറ്റ് വീഴ്ത്തി കളി ഇന്ത്യയുടെ വരുതിയിലാക്കുന്ന വരുണിന്റെ മാന്ത്രികതയാണ് ടീമിന്റെ ബലമെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.
മത്സരത്തിന്റെ ഏത് ഘട്ടത്തിലും സ്ട്രൈക്ക് ബൗളറായി ഉപയോഗിക്കാൻ കഴിയുന്ന വരുണിന്റെ മികവ് ഇന്ത്യയെ ഈ ടൂർണമെന്റിലെ ഫേവറിറ്റുകളാക്കി മാറ്റുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലും വരുൺ നിർണ്ണായകമായ സ്വാധീനം ചെലുത്തി.
നമീബിയക്കെതിരെ വെറും 2 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി അവരുടെ ബാറ്റിംഗ് നിരയെ തകർത്തു. ശേഷം കൊളംബോയിലെ ടേണിംഗ് പിച്ചിൽ 2 വിക്കറ്റുകൾ വീഴ്ത്തി പാക് പടയെ സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ മത്സരത്തിൽ 3 ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ കൊയ്തു. ഡച്ച് ബാറ്റർമാരായ കോളിൻ അക്കർമാൻ, ആര്യൻ ദത്ത് എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി കളി ഇന്ത്യയുടെ പോക്കറ്റിലാക്കി.
നിലവിൽ ടി20 ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബൗളറാണ് വരുൺ ചക്രവർത്തി. വെറും ലെഗ് സ്പിൻ മാത്രമല്ല, ഗൂഗ്ലി, സ്ലൈഡർ, ഓവർ-സ്പിൻ എന്നിങ്ങനെ പലതരത്തിലുള്ള പന്തുകൾ ഒരേ ആക്ഷനിൽ എറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് ലോകോത്തര ബാറ്റർമാരെപ്പോലും കുഴപ്പിക്കുന്നു. ഇന്ത്യ ഫൈനൽ വരെ എത്തുകയാണെങ്കിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരത്തിന് ഏറ്റവും സാധ്യതയുള്ള താരങ്ങളിലൊരാൾ വരുൺ ആയിരിക്കും എന്ന് നിസംശയം പറയാം.











Discussion about this post