ബിരിയാണി പ്രേമികളെയും നികുതി വകുപ്പിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് രാജ്യത്ത് വൻ ബില്ലിംഗ് തട്ടിപ്പ് പുറത്ത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് പ്രമുഖ ബിരിയാണി ശൃംഖലകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഏകദേശം 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. എഐ, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. റെസ്റ്റോറന്റുകളിലെ ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ കൃത്രിമം കാണിച്ച് വിറ്റുവരവ് കുറച്ചുകാണിച്ചാണ് ഈ വൻ തട്ടിപ്പ് നടത്തിയത്. ഹൈദരാബാദിലെ ബിരിയാണി ഹബ്ബുകളിൽ തുടങ്ങിയ അന്വേഷണം ഇപ്പോൾ രാജ്യവ്യാപകമായ ഒരു വലിയ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിച്ചിരിക്കുകയാണ്.
കഴിഞ്ഞ നവംബറിൽ ഈ ബിരിയാണി ശൃംഖലകളുടെ മുപ്പതോളം കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സ്ഥാപന ഉടമകളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളാണ് നിർണ്ണായകമായത്. റെസ്റ്റോറന്റുകളിൽ ഉപയോഗിക്കുന്ന ‘പോയിന്റ് ഓഫ് സെയിൽ’ (POS) സോഫ്റ്റ്‌വെയറിൽ വിൽപന രേഖകൾ മൊത്തമായി ഡിലീറ്റ് ചെയ്യാനുള്ള പ്രത്യേക സൗകര്യം (Bulk Delete) ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. 30 ദിവസത്തെ വരെയുള്ള കണക്കുകൾ ഒന്നിച്ച് മായ്ച്ചു കളയാൻ ഇതിലൂടെ സാധിക്കും. ഇങ്ങനെ വിൽപന കുറച്ചുകാണിച്ച് കോടിക്കണക്കിന് രൂപയുടെ നികുതിയാണ് വെട്ടിച്ചത്. ഏകദേശം 60 ടെറാബൈറ്റോളം വരുന്ന ഡിജിറ്റൽ ഡാറ്റയാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.
രാജ്യത്തുടനീളമുള്ള 1.7 ലക്ഷത്തോളം റെസ്റ്റോറന്റ് ഐഡികളിൽ ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. 2019-20 കാലഘട്ടം മുതൽ ഇത്തരത്തിൽ 70,000 കോടി രൂപയുടെ വിൽപന രേഖകൾ മറച്ചുവെച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 5,000 കോടിയുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്. യുപിഐ വഴി നടന്ന പണമിടപാടുകൾ പല അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ആദായനികുതി വകുപ്പ് ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ലെങ്കിലും, മായ്ച്ചു കളഞ്ഞ ഡാറ്റ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖ ഹോട്ടലുകൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.












Discussion about this post