ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രമുഖ ടീമുകളുടെ ഉടമകൾ ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ടൂർണമെന്റിൽ നിക്ഷേപം നടത്തിയതോടെ പാകിസ്താൻ താരങ്ങളുടെ അവസരങ്ങൾ നഷ്ടമാകുമെന്ന് പുതിയ വാർത്തകൾ. ഈ വർഷത്തെ ലേലത്തിന് മുന്നോടിയായി, ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് പങ്കാളിത്തമുള്ള ടീമുകൾ പാകിസ്താൻ താരങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സ്, എംഐ ലണ്ടൻ, സതേൺ ബ്രേവ്, സൺറൈസേഴ്‌സ് ലീഡ്‌സ് എന്നീ ടീമുകളിലാണ് ഇന്ത്യൻ നിക്ഷേപമുള്ളത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ വിള്ളൽ കാരണം 2009 മുതൽ ഐപിഎൽ ടീമുകൾ പാക് താരങ്ങളെ കളിപ്പിക്കുന്നില്ല. ഈ രീതി ഇപ്പോൾ മറ്റ് വിദേശ ലീഗുകളിലേക്കും വ്യാപിക്കുന്നതായാണ് സൂചന.
ഇന്ത്യൻ നിക്ഷേപമുള്ള ടീമുകൾ പാക് താരങ്ങളെ ഒഴിവാക്കുന്നത് ഒരു ‘അലിഖിത നിയമമായി’ മാറിയിരിക്കുകയാണെന്ന് താരങ്ങളുടെ ഏജന്റുമാർ ആരോപിക്കുന്നു. സൗത്ത് ആഫ്രിക്കൻ ലീഗായ SA20-ലും യുഎഇയിലെ ILT20-ലും സമാനമായ സാഹചര്യം നിലവിലുണ്ട്. വിവേചനരഹിതമായ രീതിയിൽ എല്ലാ രാജ്യങ്ങളിലെയും താരങ്ങളെ ഉൾപ്പെടുത്തുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ നിക്ഷേപകരുടെ താല്പര്യങ്ങൾക്ക് മുന്നിൽ ബോർഡ് നിസ്സഹായാവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താനിൽ നിന്ന് 50-ലധികം പ്രമുഖ താരങ്ങൾ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.













Discussion about this post