മുംബൈ തീരത്തുനിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്ത ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകളിൽ ഒന്നിന്റെ ദുരൂഹ നീക്കങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ‘എംടി അസ്ഫാൽറ്റ് സ്റ്റാർ’ (MT Asphalt Star) എന്ന കപ്പൽ പാകിസ്താൻ്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ (EEZ) പ്രവേശിച്ച ശേഷം മണിക്കൂറുകളോളം അപ്രത്യക്ഷമായതായി അന്വേഷണ സംഘം കണ്ടെത്തി. ജനുവരി 28-ന് ഏകദേശം 11 മണിക്കൂറോളമാണ് കപ്പൽ പൂർണ്ണമായും ‘ഇരുട്ടിലായത്’. കപ്പലിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS), വെരി ഹൈ ഫ്രീക്വൻസി റേഡിയോ, മറ്റ് സെൻസറുകൾ എന്നിവ മനഃപൂർവ്വം പ്രവർത്തനരഹിതമാക്കി തിരിച്ചറിയൽ മറച്ചുവെച്ചായിരുന്നു ഈ നീക്കം. ഇന്ത്യ ടുഡേ പുറത്തുവിട്ട എഫ്ഐആറിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് ഇന്ധനക്കടത്ത് നടത്തുന്ന ഇറാൻ ശൃംഖലയുമായി ബന്ധമുള്ള മൂന്ന് കപ്പലുകളെയാണ് ഫെബ്രുവരി ആദ്യവാരം മുംബൈ തീരത്തുനിന്ന് കോസ്റ്റ് ഗാർഡ് പിടികൂടിയത്. എംടി അസ്ഫാൽറ്റ് സ്റ്റാർ, എംടി അൽ ജഫ്‌സിയ, എംടി സ്റ്റെല്ലാർ റൂബി എന്നിവയായിരുന്നു ഈ കപ്പലുകൾ. ഇന്ത്യൻ അധികൃതരെ അറിയിക്കാതെ കടലിൽ വെച്ച് നിയമവിരുദ്ധമായി കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് ഇന്ധനം മാറ്റുന്ന (Ship-to-ship transfer) രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. വ്യാജ രേഖകൾ ചമച്ച് ഏകദേശം 30 മെട്രിക് ടൺ ഹെവി ഫ്യുവൽ ഓയിലും 5,473 മെട്രിക് ടൺ ബിറ്റുമിനും ഇത്തരത്തിൽ കൈമാറ്റം ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.
ഫെബ്രുവരി നാലിന് മാലിയുടെ പതാകയുമായി സംശയാസ്പദമായ സാഹചര്യത്തിൽ കപ്പൽ കണ്ടെത്തിയപ്പോൾ കോസ്റ്റ് ഗാർഡ് ബന്ധപ്പെട്ടെങ്കിലും കപ്പലിലെ ജീവനക്കാർ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നൽകിയത്. തുടർന്ന് ഫെബ്രുവരി അഞ്ചിന് പുലർച്ചെ കപ്പൽ വളഞ്ഞ് പിടിച്ചെടുക്കുകയായിരുന്നു. കപ്പലിലെ ക്യാപ്റ്റന്റെ ഫോൺ പരിശോധിച്ചപ്പോൾ വിദേശത്തുള്ള സംഘങ്ങളുമായി വാട്സാപ്പ് വഴി ആശയവിനിമയം നടത്തിയതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, എംടി സ്റ്റെല്ലാർ റൂബി എന്ന കപ്പൽ വ്യാജ ഇൻഷുറൻസ് രേഖകൾ ഉപയോഗിച്ച് കാർവാർ തുറമുഖത്ത് പ്രവേശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മുംബൈയിലെ യെല്ലോ ഗേറ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കപ്പൽ ഉടമകൾക്കും ജീവനക്കാർക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന, കള്ളക്കടത്ത്, രേഖകൾ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഉപരോധങ്ങൾ മറികടക്കാൻ കപ്പലുകളുടെ പേരും ഉടമസ്ഥാവകാശവും നിരന്തരം മാറ്റുന്ന രീതിയാണ് ഈ സംഘം പിന്തുടരുന്നത്. ഇറാനിയൻ ഓയിൽ കമ്പനി ഈ കപ്പലുകളുമായുള്ള ബന്ധം നിഷേധിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ ഈ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ത്യൻ തീരത്ത് നടന്ന ഈ വൻ ഇന്ധനക്കടത്തിന് പിന്നിൽ വലിയൊരു രാജ്യാന്തര ലോബി തന്നെയുണ്ടെന്നാണ് സൂചന.












Discussion about this post