എട്ട് ദിവസത്തെ ചെറിയ യാത്രയ്ക്കായി ബഹിരാകാശത്തേക്ക് കുതിച്ച് ഒടുവിൽ ഒരു വർഷത്തോളം അവിടെ കുടുങ്ങിപ്പോയ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ദൗത്യം നാസയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമെന്ന് റിപ്പോർട്ട്. 2024 ജൂണിൽ വിക്ഷേപിച്ച ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിൽ സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് ‘ടൈപ്പ് എ’ (Type A) വിഭാഗത്തിൽപ്പെടുന്ന വൻ ദുരന്തമാണെന്നും നാസ ഔദ്യോഗികമായി സമ്മതിച്ചു. 2003-ൽ ഇന്ത്യൻ വംശജയായ കൽപ്പന ചൗളയുൾപ്പെടെ ഏഴ് പേരുടെ ജീവൻ കവർന്ന കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തത്തിന്റെ അതേ ഗൗരവത്തോടെയാണ് നാസ ഈ പരാജയത്തെയും ഇപ്പോൾ കാണുന്നത്.
2026 ഫെബ്രുവരി 19-ന് നാസ അഡ്മിനിസ്‌ട്രേറ്റർ ജാരെഡ് ഐസക്മാൻ പുറത്തുവിട്ട 311 പേജുള്ള റിപ്പോർട്ടിൽ ബോയിംഗിനും നാസയിലെ ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ രൂക്ഷമായ വിമർശനമാണുള്ളത്. പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കാനുള്ള സമ്മർദ്ദം കാരണം സുരക്ഷാ മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചു. കൊളംബിയ ദുരന്തത്തിന് കാരണമായ അതേ മാനസികാവസ്ഥയാണ് ഇവിടെയും പ്രതിഫലിച്ചത്. എൻജിനീയർമാരുടെ ആശങ്കകൾ മാനേജ്‌മെന്റ് തള്ളിക്കളയുകയായിരുന്നു. വിക്ഷേപണത്തിന് പിന്നാലെ പേടകത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റം തകരാറിലായതും ഹീലിയം ചോർച്ചയുണ്ടായതും ദൗത്യത്തെ മരണമുനയിലെത്തിച്ചു. സുനിത വില്യംസും വിൽമോറും സുരക്ഷിതരായി മടങ്ങിയെത്തിയെങ്കിലും, വിക്ഷേപണ സമയത്ത് പേടകത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടാവുന്ന സാഹചര്യമായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും ഗുരുതരമായ അപകടങ്ങളെയാണ് നാസ ‘ടൈപ്പ് എ’ എന്ന് തരംതിരിക്കുന്നത്. പേടകത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയോ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയോ ചെയ്യുമ്പോഴാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്താറുള്ളത്. കുറഞ്ഞത് 2 മില്യൺ ഡോളർ നഷ്ടം പ്രതീക്ഷിക്കുന്ന സ്ഥാനത്ത് 200 മില്യൺ ഡോളറിന്റെ (ഏകദേശം 1600 കോടിയിലധികം രൂപ) ഭീമമായ സാമ്പത്തിക നഷ്ടമാണ് ഈ പരാജയത്തിലൂടെ നാസയ്ക്കുണ്ടായത്. സുനിതയും വിൽമോറും മടങ്ങാനിരുന്ന സ്റ്റാർലൈനർ പേടകം 2024 സെപ്റ്റംബറിൽ യാത്രക്കാരില്ലാതെ ഭൂമിയിലേക്ക് തിരിച്ചയച്ചിരുന്നു. ഒടുവിൽ 2025 മാർച്ചിൽ സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകത്തിലാണ് ഇവർ ഭൂമിയിൽ തൊട്ടത്.
ബഹിരാകാശ ഗവേഷണ രംഗത്ത് അമേരിക്കയുടെയും ബോയിംഗിന്റെയും വിശ്വാസ്യതയ്ക്ക് ഏറ്റ വലിയ പ്രഹരമാണിത്. സാങ്കേതിക തകരാറുകൾക്കപ്പുറം നാസയുടെ നേതൃത്വത്തിലുണ്ടായ വീഴ്ചയും സുരക്ഷയേക്കാൾ സമയപരിധിക്ക് നൽകിയ മുൻഗണനയും ഭാവി ദൗത്യങ്ങളെയും ആശങ്കയിലാക്കുന്നു. രണ്ട് മനുഷ്യജീവനുകൾ പണയപ്പെടുത്തിക്കൊണ്ടുള്ള ഈ പരീക്ഷണം ആഗോള ബഹിരാകാശ ഏജൻസികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.













Discussion about this post