2026 ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിലെ മാറ്റങ്ങളുടെ കാര്യത്തിൽ നടക്കുന്ന ചർച്ചാവിഷയങ്ങളിൽ പ്രതികരണവുമായി ബൗളിംഗ് കോച്ച് മോണി മോർക്കൽ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വലിയ പോരാട്ടത്തിന് മുൻപ് നടന്ന വാർത്താസമ്മേളനത്തിലാണ് മോർക്കൽ ടീമിന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
കഴിഞ്ഞ ഏഴ് ഇന്നിംഗ്‌സുകളിൽ അഞ്ച് ഡക്കുകൾ (പൂജ്യം റൺസ്), ലോകകപ്പിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്ത് – അഭിഷേകിന്റെ ഈ പ്രകടനത്തിൽ ടീമിന് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു മോർക്കലിന്റെ മറുപടി.
“അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ടീമിൽ ചർച്ചകളില്ല. അവൻ ഒരു ലോകോത്തര താരമാണ്. നെറ്റ്‌സിൽ അവൻ പന്ത് നന്നായി അടിക്കുന്നുണ്ട്. ഒരു മികച്ച തുടക്കം ലഭിച്ചാൽ അവൻ പഴയ ഫോമിലേക്ക് തിരിച്ചെത്തും.” മോർക്കൽ പറഞ്ഞു.
അഭിഷേകിന്റെ ബാറ്റിംഗ് കാണികൾക്ക് ആവേശമാണെന്നും ടൂർണമെന്റിന്റെ നിർണ്ണായക ഘട്ടത്തിൽ അവൻ മികവ് തെളിയിക്കുമെന്നും മോർക്കൽ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് കൂടാതെ റ്റീവും ഫീൽഡിങ്ങിൽ നടത്തുന്ന മോശം പ്രകടനത്തെക്കുറിച്ചും അദ്ദേഹം പ്രതികരണം നടത്തി. ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഒൻപത് ക്യാച്ചുകളാണ് ഇന്ത്യ കൈവിട്ടത്. അയർലൻഡ് കഴിഞ്ഞാൽ ഏറ്റവും മോശം ഫീൽഡിംഗ് റെക്കോർഡ് ഇന്ത്യയ്ക്കാണ്.
“ഫീൽഡിംഗിൽ ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ ക്യാച്ചുകൾ നിർണ്ണായകമാണ്. 50-50 സാധ്യതയുള്ള ക്യാച്ചുകൾ പോലും കൈപ്പിടിയിലാക്കാൻ താരങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.
ശിവം ദുബെയുടെ ബൗളിംഗിനെയും ആത്മവിശ്വാസത്തെയും മോർക്കൽ പ്രശംസിച്ചു. നായകന്റെയും പരിശീലകന്റെയും പിന്തുണ ദുബെയെ ഒരു മികച്ച ഓൾറൗണ്ടറാക്കി മാറ്റിയെന്നും, സാഹചര്യങ്ങൾ മനസ്സിലാക്കി പന്തെറിയാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടെന്നും മോർക്കൽ പറഞ്ഞു.













Discussion about this post