2026 ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പങ്കുവെച്ച നിരീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നു. ലുങ്കി എൻഗിഡിയാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ ഭീഷണിയെന്നും ഓപ്പണർ അഭിഷേക് ശർമ്മ ബാറ്റിംഗിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ തന്ത്രങ്ങൾ പങ്കുവെച്ചത്. നാളെ ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയിൽ ഇന്ത്യ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത് ലുങ്കി എൻഗിഡിയെയാണെന്ന് ചോപ്ര പറയുന്നു.
“എൻഗിഡിയുടെ ഓഫ്-കട്ടർ സ്ലോവർ ബോളുകൾ വളരെ അപകടകരമാണ്. മലിംഗയോ ബുംറയോ എറിയുന്നതുപോലെ പന്ത് ബാറ്ററിൽ നിന്ന് അല്പം അകന്നുമാറി ഡിപ്പ് ചെയ്യുന്ന ശൈലിയാണത്. സൂര്യകുമാർ യാദവിനും സംഘത്തിനും അദ്ദേഹം വലിയ വെല്ലുവിളിയാകും.” ചോപ്ര പറഞ്ഞു. ഈ ലോകകപ്പിൽ 3 ഇന്നിംഗ്‌സുകളിൽ നിന്ന് 8 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് എൻഗിഡി.
തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമ്മ ഓഫ്-സ്പിന്നർമാരുടെ മുന്നിലാണ് പതറുന്നത് എന്നും ചോപ്ര പറഞ്ഞു. “സൗത്ത് ആഫ്രിക്ക നായകൻ എയ്ഡൻ മാർക്രമിനെക്കൊണ്ട് പുതിയ പന്തിൽ ബൗളിംഗ് ചെയ്യിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അഭിഷേക് വലിയ ഷോട്ടിന് മുതിരാതെ ഒരു സിംഗിൾ എടുത്ത് നോൺ-സ്ട്രൈക്കർ എൻഡിലേക്ക് മാറണം.”
അഹമ്മദാബാദിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ടോസ് നേടുന്നവർ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കണമെന്ന് ചോപ്ര നിർദ്ദേശിച്ചു.













Discussion about this post