ഭാരതത്തിന്റെ അഭിമാന സ്തംഭമായ ചെങ്കോട്ടയെയും പുണ്യക്ഷേത്രങ്ങളെയും ലക്ഷ്യമിട്ട് പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ (LeT) പുതിയ ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഫെബ്രുവരി 6-ന് പാകിസ്താനിലെ ഇസ്ലാമാബാദിലുണ്ടായ ഷിയാ പള്ളി സ്ഫോടനത്തിന് ഭാരതത്തോട് പ്രതികാരം തീർക്കാനാണ് ഭീകരരുടെ നീക്കം. ഐഇഡി (IED) ഉപയോഗിച്ച് ഡൽഹിയിലെ തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മേഖലയിലെ ക്ഷേത്രങ്ങളിൽ സ്ഫോടനം നടത്താൻ ലഷ്കർ പദ്ധതിയിടുന്നതായാണ് അതീവ രഹസ്യ വിവരം ലഭിച്ചിരിക്കുന്നത്. ഭാരതത്തിന്റെ അഖണ്ഡതയെയും സമാധാനത്തെയും തകർക്കാൻ അതിർത്തി കടന്നുള്ള ശത്രുക്കൾ നടത്തുന്ന ഏതൊരു നീക്കത്തെയും ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമെന്ന ആത്മവിശ്വാസത്തിലാണ് സുരക്ഷാ ഏജൻസികൾ.
റിപ്പബ്ലിക് ദിനത്തിന് മുൻപ് തന്നെ ഭീകര ഭീഷണിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡൽഹി പോലീസിലെ സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥർ ഇതിനോടകം തന്നെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി നിരവധി യോഗങ്ങൾ ചേർന്നു കഴിഞ്ഞു. മഹാശിവരാത്രി പ്രമാണിച്ച് ചാന്ദ്‌നി ചൗക്കിലെ പ്രശസ്തമായ ഗൗരി ശങ്കർ ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ കമാൻഡോകളെയും പ്രത്യേക നിരീക്ഷണ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലെ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഭാരതമാണെന്ന വ്യാജാരോപണം ഉയർത്തിയാണ് പാക് ഭീകരർ ഇപ്പോൾ പ്രകോപനത്തിന് മുതിരുന്നത്.
കഴിഞ്ഞ നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് ശേഷം ഡൽഹി അതീവ ജാഗ്രതയിലാണ്. 12 പേരുടെ ജീവനെടുത്ത ആ സംഭവത്തിന് പിന്നിലെ ഭീകര ശൃംഖലയെ സുരക്ഷാ സേന തകർത്തിരുന്നു. ഇതിന് പിന്നാലെ ഖാലിസ്ഥാനി ഭീകരരും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘങ്ങളും ഇന്ത്യയിലെ ഗുണ്ടാ സംഘങ്ങളുമായി ചേർന്ന് അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്നതായും വിവരമുണ്ട്. നിലവിൽ ഡൽഹിയിൽ നടക്കുന്ന ആഗോള എഐ ഉച്ചകോടിയുടെ പശ്ചാത്തലത്തിലും നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. ബോംബ് ഡിസ്‌പോസൽ സ്ക്വാഡുകൾ, ഡോഗ് സ്ക്വാഡുകൾ, ക്വിക്ക് റിയാക്ഷൻ ടീമുകൾ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ വിന്യസിച്ചു കഴിഞ്ഞു. ശത്രുക്കളുടെ ഏത് പ്രകോപനത്തെയും ചെറുത്തുതോൽപ്പിക്കാൻ ഭാരതം സജ്ജമാണെന്നും ഒരടി പോലും പിന്നോട്ടില്ലെന്നും അധികൃതർ ആവർത്തിച്ചു.













Discussion about this post