2026 ടി20 ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായി ടീം ഇന്ത്യയുടെ ബാറ്റിംഗ് തന്ത്രങ്ങളെയും ബൗളിംഗ് കോമ്പിനേഷനെയും കുറിച്ച് മുൻ ഇന്ത്യൻ പേസർ മോഹിത് ശർമ്മ നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നു. സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് പ്ലാനുകൾക്ക് പിന്നിൽ എം.എസ്. ധോണിയുടെ അതേ ശൈലിയാണെന്ന് മോഹിത് ചൂണ്ടിക്കാട്ടുന്നു.
അഹമ്മദാബാദിലെ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ബാറ്റിംഗ് നിരയിലെ മാറ്റങ്ങളെക്കുറിച്ചും ബൗളിംഗ് തിരഞ്ഞെടുപ്പിനെക്കുറിച്ചും മോഹിത് ശർമ്മ മനസ്സ് തുറന്നു. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഓപ്പണർമാരൊഴികെ മറ്റെല്ലാവരുടെയും ബാറ്റിംഗ് പൊസിഷൻ സാഹചര്യത്തിനനുസരിച്ച് മാറുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് മോഹിത് ശർമ്മ ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സ് തന്ത്രവുമായി താരതമ്യം ചെയ്തത്.
പണ്ട് സിഎസ്‌കെയിൽ ബ്രെണ്ടൻ മക്കല്ലവും ഡ്വെയ്ൻ സ്മിത്തും ഫോമിലല്ലാതിരുന്നപ്പോൾ, ഓപ്പണർമാരെ മാറ്റില്ലെന്നും എന്നാൽ 3 മുതൽ 8 വരെയുള്ളവർ ഏത് സമയത്തും ഇറങ്ങാൻ തയ്യാറായിരിക്കണമെന്നും ധോണി പറഞ്ഞിരുന്നു. തൊട്ടടുത്ത മത്സരത്തിൽ മക്കല്ലം സെഞ്ച്വറിയും സ്മിത്ത് 80 റൺസും നേടി. ഇതേ വ്യക്തതയാണ് ഇപ്പോൾ സൂര്യകുമാറും ടീമിന് നൽകുന്നതെന്ന് മോഹിത് പറഞ്ഞു. വിക്കറ്റ് പോകാതെ 8-9 ഓവർ പിന്നിട്ടാൽ ദുബെയോ ഹാർദിക്കോ നേരത്തെ ഇറങ്ങുമെന്നും ക്യാപ്റ്റൻ തന്നെ തന്റെ പൊസിഷൻ വിട്ടുകൊടുക്കാൻ തയ്യാറാണെന്നും മോഹിത് ഓർമ്മിപ്പിച്ചു.
അഹമ്മദാബാദിലെ പിച്ചിൽ ഇന്ത്യ ഏത് ബൗളിംഗ് കോമ്പിനേഷൻ തിരഞ്ഞെടുക്കണം എന്നതിലും മോഹിത് ശർമ്മയ്ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അഹമ്മദാബാദിലെ പിച്ചിൽ പന്ത് സ്വിങ്ങ് ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ട് കുൽദീപ് യാദവിന് പകരം അർഷ്ദീപ് സിംഗിനെ തന്നെ കളിപ്പിക്കണം. പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താൻ അർഷ്ദീപിന് പ്രത്യേക കഴിവുണ്ടെന്നും മോഹിത് അഭിപ്രായപ്പെട്ടു. ബാറ്റിംഗ് ഡെപ്ത് നിലനിർത്താൻ മൂന്ന് സ്പിന്നർമാരെ പരീക്ഷിക്കാനുള്ള നീക്കം ഇന്ത്യ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും വരുന്നത്.












Discussion about this post