ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിൽ നിലനില്ക്കുന്ന അശാന്തിയും താരങ്ങൾ തമ്മിലുള്ള വാക്പോരും പുതിയ തലത്തിലേക്ക് കടക്കുന്നു. സ്വന്തം പ്രകടനത്തെ വിമർശിച്ച ഷാഹിദ് അഫ്രീദിക്കും മുഹമ്മദ് യൂസഫിനും മറുപടിയുമായി ഷദാബ് ഖാൻ രംഗത്തെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്.
“നിങ്ങൾ എത്ര തവണ ഇന്ത്യയെ ലോകകപ്പിൽ തോൽപ്പിച്ചു?” എന്ന ഷദാബ് ഖാന്റെ ചോദ്യം പാക് ക്രിക്കറ്റ് വൃത്തങ്ങളെ ചൊടിപ്പിച്ചു. 2021-ൽ ബാബർ അസമിന്റെ കീഴിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച നേട്ടം എടുത്തുപറഞ്ഞായിരുന്നു ഷദാബിന്റെ പ്രതികരണം. എന്നാൽ ഇതിനെതിരെ ബാസിത് അലി, അഹമ്മദ് ഷെഹ്‌സാദ്, ഷാഹിദ് അഫ്രീദി എന്നിവർക്കൊപ്പം ഷദാബിന്റെ അമ്മായിയപ്പൻ കൂടിയായ സഖ്ലൈൻ മുഷ്താഖും രംഗത്തെത്തി.
പാക് ക്രിക്കറ്റിലെ ഈ കലഹങ്ങളോട് മുൻ ഇന്ത്യൻ പേസർ മോഹിത് ശർമ്മ രൂക്ഷമായാണ് പ്രതികരിച്ചത്. “പാകിസ്താൻ താരങ്ങൾ എപ്പോഴും ഇന്ത്യയെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. സ്വന്തം ടീമിനെ എങ്ങനെ മെച്ചപ്പെടുത്തണം എന്നതിനേക്കാൾ ആര് ഇന്ത്യയെ തോൽപ്പിച്ചു എന്നതിലാണ് അവരുടെ തർക്കം. അവർ ജീവിക്കുന്നത് പഴയകാലത്തെ ഓർമ്മകളിലാണ്. ഈ സ്വഭാവം മാറ്റാതെ പാകിസ്താൻ ക്രിക്കറ്റിന് മുന്നോട്ട് പോകാൻ കഴിയില്ല,” മോഹിത് ശർമ്മ പറഞ്ഞു.
മനോജ് തിവാരിയും മോഹിതിന്റെ അഭിപ്രായത്തെ പിന്തുണച്ചു. പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ വ്യക്തമായ തീരുമാനങ്ങളോ സ്വാതന്ത്ര്യമോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ കോച്ച് മൈക്ക് ഹെസ്സനും ക്യാപ്റ്റൻ സൽമാൻ അലി ആഗയും തമ്മിലുള്ള അസ്വാരസ്യങ്ങൾ കഴിഞ്ഞ മത്സരത്തിൽ പ്രകടമായിരുന്നു. ബാബർ അസമിനെ ക്രീസിലേക്ക് അയക്കാത്തതിൽ പ്രതിഷേധിച്ച് സൽമാൻ അലി ആഗ കുപ്പി വലിച്ചെറിഞ്ഞ സംഭവം ടീമിനുള്ളിലെ വിശ്വാസമില്ലായ്മയാണ് കാണിക്കുന്നതെന്ന് തിവാരി ചൂണ്ടിക്കാട്ടി.
ലോകകപ്പുകളിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് മികച്ച റെക്കോർഡാണുള്ളത്. കൊളംബോയിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്താനെ 61 റൺസിന് തോൽപ്പിച്ചതോടെ ടി20 ലോകകപ്പുകളിലെ നേട്ടം 8-1 ആയി ഇന്ത്യ ഉയർത്തി. നിലവിൽ പാകിസ്താന്റെ ആദ്യ സൂപ്പർ-8 മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി 24-ന് ഇംഗ്ലണ്ടിനെതിരെയാണ് അവരുടെ അടുത്ത മത്സരം.













Discussion about this post