2026 ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ ശ്രീലങ്കയെ 51 റൺസിന് തകർത്ത് ഇംഗ്ലണ്ട് കരുത്ത് കാട്ടി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീൽഡിംഗിലും ഒരുപോലെ തിളങ്ങിയ വിൽ ജാക്സ് ആണ് ഇംഗ്ലണ്ടിന്റെ വിജയശില്പി. കൊളംബോയിൽ നടന്ന ആവേശകരമായ സൂപ്പർ-8 മത്സരത്തിൽ ശ്രീലങ്കൻ ബാറ്റിംഗ് നിരയെ നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. കുറഞ്ഞ സ്കോർ പിറന്ന മത്സരത്തിൽ ബൗളർമാരുടെ മികവിലാണ് ഇംഗ്ലണ്ട് കളം പിടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച സ്കോറിലേക്ക് എത്താനായില്ല. ശ്രീലങ്കൻ ബൗളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. 14 പന്തിൽ 21 റൺസെടുത്ത വിൽ ജാക്സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറർ. വാലറ്റത്തിന്റെ ചെറുത്തുനിൽപ്പാണ് സ്കോർ 140 കടത്തിയത്.
147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതലേ പിഴച്ചു. ഇംഗ്ലീഷ് ബൗളർമാരുടെ കൃത്യതയാർന്ന പന്തുകൾക്ക് മുന്നിൽ ലങ്കൻ പട ഓരോന്നായി നിലംപൊത്തി. വെറും 95 റൺസിന് ശ്രീലങ്ക പുറത്തായി. ബാറ്റിംഗിലെ തിളക്കത്തിന് പിന്നാലെ ബൗളിംഗിലും വിൽ ജാക്സ് സംഹാരരൂപം പൂണ്ടു. 4 ഓവറിൽ 22 റൺസ് വഴങ്ങി 3 നിർണ്ണായക വിക്കറ്റുകളാണ് ജാക്സ് വീഴ്ത്തിയത്. ജാക്‌സിനെ കൂടാതെ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർച്ചർ, ലിയാം ഡോസൺ, ആദിൽ റഷീദ് എന്നിവരും തിളങ്ങി.













Discussion about this post