2011 ലോകകപ്പിലെ ഇന്ത്യയുടെ പ്രയാണം അത്ര സുഗമമായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ നാഗ്പൂരിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം ഒരു ‘ഹൈ-വോൾട്ടേജ്’ ത്രില്ലർ സിനിമയെ വെല്ലുന്നതായിരുന്നു. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും ചേർന്ന് ഒരു ‘മാസ് തുടക്കം’ തന്നെ നൽകി. ഡെയ്‌ൽ സ്റ്റെയ്‌നെയും മോണി മോർക്കലിനെയും മൈതാനത്തിന്റെ നാനാഭാഗത്തേക്കും സച്ചിൻ പായിച്ചു.
സച്ചിൻ തന്റെ കരിയറിലെ 99-ാം അന്താരാഷ്ട്ര സെഞ്ച്വറി (111 റൺസ്) അന്ന് കുറിച്ചു. സെവാഗും (73) ഗൗതം ഗംഭീറും (69) ചേർന്നതോടെ ഇന്ത്യ ഒരു ഘട്ടത്തിൽ 267/1 എന്ന പടുകൂറ്റൻ സ്കോറിലേക്ക് കുതിച്ചു. സ്റ്റേഡിയത്തിൽ 400 റൺസ് പിറക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാൽ സിനിമയിലെ വില്ലന്റെ തിരിച്ചുവരവ് പോലെയായിരുന്നു ഡെയ്‌ൽ സ്റ്റെയ്‌ന്റെ ആ സ്പെൽ. വിക്കറ്റുകൾ ഒന്നിനുപുറകെ ഒന്നായി വീണു. വെറും 29 റൺസിനിടെ ഇന്ത്യയുടെ അവസാന 9 വിക്കറ്റുകൾ നിലംപൊത്തി! 267/1 എന്ന നിലയിൽ നിന്ന് 296 റൺസിന് ഇന്ത്യ ഓൾ ഔട്ട്. ഒരു നിമിഷം കൊണ്ട് സ്റ്റേഡിയം നിശബ്ദമായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹാഷിം അംലയും എ ബി ഡിവില്ലിയേഴ്സും ഉറച്ചുനിന്നു. പക്ഷേ, ഹർഭജൻ സിംഗിന്റെ സ്പിൻ മാന്ത്രികത ഇന്ത്യയെ മത്സരത്തിൽ നിലനിർത്തി. മത്സരം അവസാന ഓവറുകളിലേക്ക് നീങ്ങി. ആരാധകരുടെ നെഞ്ചിടിപ്പ് കൂടി. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 13 റൺസ്. നായകൻ ധോണി പന്ത് ഏൽപ്പിച്ചത് ആശിഷ് നെഹ്‌റയെ. ആദ്യ പന്തിൽ തന്നെ റോബിൻ പീറ്റേഴ്സൺ ഒരു ബൗണ്ടറി നേടി. അടുത്ത പന്തിൽ ഒരു സിക്സർ! ഇതോടെ കളി ഇന്ത്യയുടെ കൈകളിൽ നിന്ന് വഴുതിപ്പോയി. രണ്ട് പന്ത് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു.
2011 ലോകകപ്പിൽ ഇന്ത്യ വഴങ്ങിയ ഒരേയൊരു തോൽവിയായിരുന്നു ഇത്. എന്നാൽ ഈ തോൽവിയാണ് പിന്നീട് ഫൈനലിൽ കിരീടം ചൂടാൻ ടീം ഇന്ത്യയെ മാനസികമായി കരുത്തരാക്കിയത്.













Discussion about this post