2011 ലോകകപ്പിന്റെ ഓർമ്മകൾ ഉണർത്തി വീണ്ടും ഒരു ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം. അന്ന് നാഗ്പൂരിലായിരുന്നു ഇന്ത്യയുടെ തോൽവിയെങ്കിൽ ഇന്ന് അഹമ്മദാബാദിൽ ആണെന്ന് മാത്രം. സൂപ്പർ-8-ലെ നിർണ്ണായക മത്സരത്തിൽ ഇന്ത്യയെ 76 റൺസിനാണ് ദക്ഷിണാഫ്രിക്ക തകർത്തുവിട്ടത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 111 റൺസിന് കൂടാരമണഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെന്ന ശക്തമായ സ്കോറാണ് പടുത്തുയർത്തിയത്. ഒരറ്റത്ത് ജസ്‌പ്രീത് ബുംറ (4 ഓവറിൽ 15/3) മികച്ച ബൗളിംഗ് കാഴ്ചവെച്ചെങ്കിലും മറ്റ് ഇന്ത്യൻ ബൗളർമാരെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ കടന്നാക്രമിച്ചു. ഓരോ ഓവറിലും 9 റൺസിന് മുകളിൽ റൺറേറ്റ് നിലനിർത്തിയാണ് അവർ കൂറ്റൻ സ്കോറിലെത്തിയത്. 35 പന്തിൽ 63 റൺ നേടിയ ഡേവിഡ് മില്ലർ അവരുടെ ടോപ് സ്‌കോറർ ആയി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതലേ പിഴച്ചു. ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ ജാൻസന്റെ തീപ്പൊരി പന്തുകൾക്ക് മുന്നിൽ ഇന്ത്യൻ മുൻനിര നിഷ്പ്രഭമായി. 3.5 ഓവറിൽ വെറും 22 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് ജാൻസൻ പിഴുതത്. സ്പിന്നർ കേശവ് മഹാരാജ് മൂന്ന് വിക്കറ്റും കോർബിൻ ബോഷ് രണ്ട് വിക്കറ്റും വീഴ്ത്തിയതോടെ ഇന്ത്യൻ ഇന്നിംഗ്‌സ് 111 റൺസിൽ അവസാനിച്ചു. മറ്റ് ഇന്ത്യൻ ബാറ്റർമാർ ആർക്കും തന്നെ 20 റൺസ് പോലും കടക്കാൻ സാധിക്കാത്ത മത്സരത്തിൽ ശിവം ദുബെ മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. 37 പന്തിൽ 42 റൺസെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വിക്കറ്റുകൾ ഒന്നിനുപുറകെ ഒന്നായി വീണതോടെ ഇന്ത്യ 76 റൺസിന്റെ വമ്പൻ തോൽവിയിലേക്ക് വീണു.
2011 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതൊഴിച്ചാൽ ഇന്ത്യ മറ്റെല്ലാ മത്സരങ്ങളും ജയിച്ച് ലോകചാമ്പ്യന്മാരായിരുന്നു. ആ ശുഭപ്രതീക്ഷയിലാണ് ഇപ്പോൾ ഇന്ത്യൻ ആരാധകർ. ഈ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ടീം ഇന്ത്യ സെമി ഫൈനലിൽ ശക്തമായി തിരിച്ചുവരുമെന്ന് തന്നെ കരുതാം.












Discussion about this post