സൂപ്പർ-8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ വമ്പൻ തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ തന്ത്രങ്ങളിൽ മാറ്റം വരുന്നു. ഓപ്പണിംഗിൽ ഓഫ് സ്പിന്നർമാരെ നേരിടുന്നതിലെ പോരായ്മ പരിഹരിക്കാൻ സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കുമെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായിരുന്നു. എതിരാളികൾ പാർട്ട് ടൈം ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് ഇന്ത്യൻ ഓപ്പണർമാരെ കുടുക്കുന്നതാണ് പ്രധാന പ്രശ്നം എന്ന് അദ്ദേഹം പറഞ്ഞു. “നാല് ടീമുകൾ നമുക്കെതിരെ ഓഫ് സ്പിന്നർമാരെ വെച്ചാണ് ബോളിംഗ് തുടങ്ങിയത്. എല്ലാ തവണയും അത് വിക്കറ്റ് നേടിക്കൊടുത്തു. സ്കോർ ബോർഡിൽ റൺസ് എത്തും മുൻപേ വിക്കറ്റ് പോകുന്നത് ടീമിനെ വലിയ സമ്മർദ്ദത്തിലാക്കുന്നു,” ഡോഷെറ്റ് പറഞ്ഞു.
ഇടംകൈയൻ ബാറ്റർമാരായ അഭിഷേക് ശർമ്മയും തിലക് വർമ്മയും പരാജയപ്പെടുന്ന സാഹചര്യത്തിൽ, ഒരു വലംകൈയൻ ബാറ്ററെ ടോപ്പ് ഓർഡറിൽ എത്തിക്കുന്നത് ഗുണകരമാകുമെന്ന് കോച്ച് കരുതുന്നു. “അഭിഷേകും തിലകും മികച്ച താരങ്ങളാണ്, പക്ഷേ ഇപ്പോൾ റൺസ് കണ്ടെത്താൻ അവർ പ്രയാസപ്പെടുന്നു. സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവരുന്നത് തന്ത്രപരമായി ഗുണം ചെയ്യും. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ ഗൗരവകരമായ ചർച്ചകൾ നടക്കും,” അദ്ദേഹം വ്യക്തമാക്കി. നമീബിയക്കെതിരെ കളിച്ച സഞ്ജു 8 പന്തിൽ 22 റൺസ് നേടിയിരുന്നു.
സഞ്ജുവിനെ ടീമിലെടുക്കുന്നതിൽ മാനേജ്‌മെന്റിന് മുന്നിൽ ചില ആശങ്കകളുമുണ്ട്. 2025-ന് ശേഷം ഓപ്പണറുടെ റോളിൽ സഞ്ജുവിന്റെ പ്രകടനം അത്ര മികച്ചതല്ല. 12 ഇന്നിംഗ്‌സുകളിൽ നിന്ന് 13 ശരാശരിയിൽ 156 റൺസ് മാത്രമാണ് സഞ്ജു നേടിയത്. ഇതിൽ രണ്ട് തവണ മാത്രമാണ് പവർപ്ലേ ഓവറുകൾ അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളത്. ഫെബ്രുവരി 26-ന് ചെന്നൈയിൽ സിംബാബ്‌വെക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഓപ്പണറായി പരീക്ഷിക്കണോ അതോ നിലവിലുള്ള താരങ്ങൾക്ക് ഒരവസരം കൂടി നൽകണോ എന്ന ആശയക്കുഴപ്പത്തിലാണ് മാനേജ്‌മെന്റ്.











Discussion about this post