മെക്സിക്കോയിലെ മയക്കുമരുന്ന് രാജാവ് എൽ മെൻചോ കൊല്ലപ്പെട്ടു. ഞായറാഴ്ച മെക്സിക്കൻ സൈന്യം നടത്തിയ ഒരു പ്രധാന സുരക്ഷാ ഓപ്പറേഷനിൽ ആണ് രാജ്യത്തെ മയക്കുമരുന്ന് വ്യാപാരത്തിന്റെ പ്രധാനിയായ എൽ മെൻചോ കൊല്ലപ്പെട്ടത്. യുഎസ് സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു മെക്സിക്കൻ സുരക്ഷാസേന ഈ ഓപ്പറേഷൻ നടത്തിയത്. മെക്സിക്കോയിൽ ഏറെ പ്രബലവും കുപ്രസിദ്ധവുമായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (സിജെഎൻജി) നേതാവായിരുന്നു എൽ മെൻചോ. സംഭവത്തിന് പിന്നാലെ മെക്സിക്കോയിൽ ആകെ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറുന്നത്.
സമീപ വർഷങ്ങളിൽ മയക്കുമരുന്ന് കാർട്ടലുകൾക്കേറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നാണ് എൽ മെൻചോയുടെ മരണം. ഞായറാഴ്ച മെക്സിക്കൻ സുരക്ഷാസേന പ്യൂർട്ടോ വല്ലാർട്ട, ഗ്വാഡലജാര എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ സൈനിക റെയ്ഡിനിടെ എൽ മെൻചോ പിടിക്കപ്പെട്ടു. ഒരു വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ മെക്സിക്കോ സിറ്റിയിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. വാർത്ത പുറത്തുവന്നതോടെ ഇയാളുടെ അനുയായികൾ രാജ്യമെങ്ങും വലിയ ആക്രമണങ്ങൾ അഴിച്ചു വിട്ടിരിക്കുകയാണ്.
ആക്രമണ സംഭവങ്ങളെ തുടർന്ന് രാജ്യത്തുടനീളം വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിട്ടിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളിലെ സ്കൂളുകൾ ക്ലാസുകൾ റദ്ദാക്കി. ഇന്ത്യൻ എംബസി ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ എംബസികൾ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ജാലിസ്കോ, തമൗലിപാസ്, മൈക്കോവാക്കൻ, ഗ്വെറേറോ, ന്യൂവോ ലിയോൺ എന്നിവിടങ്ങളിലെ ഇന്ത്യൻ പൗരന്മാരോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീടിനുള്ളിൽ തന്നെ തുടരാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.










