പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ (Indus Waters Treaty) മരവിപ്പിച്ചതിന് പിന്നാലെ തന്ത്രപരമായ നീക്കങ്ങളുമായി ഇന്ത്യ. ചെനാബ് നദിയിൽ ചരിത്രത്തിലാദ്യമായി മണ്ണുനീക്കൽ പ്രക്രിയ (Dredging) ഇന്ത്യ ആരംഭിച്ചു. കരാറിലെ കടുത്ത നിബന്ധനകൾ കാരണം പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ചെനാബ് നദിയിലെയും സലാൽ ഡാമിലെയും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുന്ന നടപടികളാണ് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നത്. ഇതോടെ സലാൽ ജലവൈദ്യുത പദ്ധതിയുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും പാകിസ്താനിലേക്കുള്ള അനാവശ്യ ജലപ്രവാഹം നിയന്ത്രിക്കാനും ഇന്ത്യക്ക് സാധിക്കും.
കശ്മീരിലെ റിയാസിയിലുള്ള സലാൽ ഡാമിന്റെ അടിത്തട്ടിലെ 6 ഷട്ടറുകൾ (Under-sluice gates) തുറക്കാനുള്ള നടപടികൾക്ക് ഇന്ത്യ തുടക്കമിട്ടു കഴിഞ്ഞു. 1960-ലെ സിന്ധുനദീജല കരാറിലെയും 1978-ലെ അനുബന്ധ കരാറിലെയും കർശന വ്യവസ്ഥകൾ മൂലം ഈ ഷട്ടറുകൾ ശാശ്വതമായി അടച്ചുപൂട്ടേണ്ടി വന്നിരുന്നു. ഡാമിലെ ചെളി ഒഴുക്കിക്കളയാൻ സഹായിക്കുന്ന ഈ ഗേറ്റുകൾ പ്രവർത്തിപ്പിക്കാൻ പാകിസ്താൻ നേരത്തെ അനുമതി നൽകിയിരുന്നില്ല. എന്നാൽ കരാർ മരവിപ്പിച്ചതോടെ ഈ തടസ്സങ്ങളെല്ലാം നീങ്ങിയതായി സലാൽ പവർ സ്റ്റേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അനീഷ് ഗൗരഹ വ്യക്തമാക്കി. ഗേറ്റുകൾ പുനഃസ്ഥാപിക്കുന്നതിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണ്.
ചെളിയും മണലും അടിഞ്ഞുകൂടിയതിനെത്തുടർന്ന് സലാൽ ഡാമിന്റെ ജലസംഭരണ ശേഷി കുത്തനെ ഇടിഞ്ഞിരുന്നു. 2025 മേയിലെ സർവ്വേ പ്രകാരം 284 ദശലക്ഷം ക്യുബിക് മീറ്ററിൽ (MCM) നിന്ന് ശേഷി വെറും 9.97 MCM ആയി കുറഞ്ഞു. എന്നാൽ കരാർ ലംഘനത്തിന് പിന്നാലെ ആരംഭിച്ച പ്രവർത്തനങ്ങളിലൂടെ ഇപ്പോൾ സംഭരണശേഷി 14 MCM ആയി വർദ്ധിച്ചു കഴിഞ്ഞു. ഇതുവരെ 1.7 ലക്ഷം മെട്രിക് ടൺ മണ്ണാണ് നദിയിൽ നിന്ന് നീക്കം ചെയ്തത്. ഇത് പൂർത്തിയാകുന്നതോടെ പവർ പ്ലാന്റിലെ യന്ത്രസാമഗ്രികൾക്കുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനും വൈദ്യുതി ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കാനും സാധിക്കും.
ജമ്മു കശ്മീരിൽ 5,000 കോടി രൂപയുടെ പുതിയ വൈദ്യുതി പദ്ധതികൾക്കും ഇന്ത്യ ഇതോടെ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. വെള്ളത്തിന് പിന്നാലെ പാകിസ്താന് വൈദ്യുതിയുടെ കാര്യത്തിലും വലിയ തിരിച്ചടിയാകും ഇന്ത്യയുടെ ഈ തുറുപ്പുചീട്ട്. കരാറിലെ നൂലാമാലകൾ ചൂണ്ടിക്കാട്ടി ഇന്ത്യയുടെ വികസന പദ്ധതികൾക്ക് തടസ്സം നിൽക്കുന്ന പാകിസ്താന്റെ തന്ത്രങ്ങളെ കശ്മീരിലെ ഈ നീക്കത്തിലൂടെ ഇന്ത്യ തകർക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഹിമാലയൻ നദികളിൽ സമാനമായ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.









