ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാ തീർത്ഥയിൽ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്ത് കേന്ദ്രസർക്കാർ. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുമായി കേന്ദ്ര മന്ത്രിസഭ 12,236 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി. റെയിൽവേയും നഗരഗതാഗതവും വികസിപ്പിക്കുന്നതിലാണ് ഈ വൻ നിക്ഷേപം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ശ്രീനഗറിൽ 1,667 കോടി രൂപയുടെ പുതിയ സംയോജിത വിമാനത്താവള ടെർമിനലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രതിവർഷം 10 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ ടെർമിനൽ ആണ് നിർമ്മിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ 2,900 യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനായാണ് ടെർമിനൽ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 73.18 ഏക്കറിൽ 71,500 ചതുരശ്ര മീറ്ററിൽ പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പദ്ധതിക്ക് അംഗീകാരം നൽകിയതായി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പദ്ധതി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങൾ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.









