പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എൽഡിഎഫ് – യുഡിഎഫ് മുന്നണികളെ തൂത്തെറിഞ്ഞ് ബിജെപി അധികാരമേറ്റ തിരുവനന്തപുരം കോർപറേഷനിൽ വികസനക്കുതിപ്പിന് വഴിമരുന്നിട്ട് കന്നി ബജറ്റ്. ഡെപ്യൂട്ടി മേയർ ആശാനാഥ് അവതരിപ്പിച്ച ബജറ്റിൽ തലസ്ഥാന നഗരിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ബൃഹദ് പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിൽ വിശപ്പില്ലാത്ത അവസ്ഥ സംജാതമാക്കാൻ 20 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന ‘അടൽ കാന്റീൻ’ പദ്ധതിയാണ് ബജറ്റിലെ ഏറ്റവും ജനകീയമായ പ്രഖ്യാപനം. ഇതിനായി 2 കോടി രൂപ വകയിരുത്തി. കൂടാതെ മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാൻ ഒരു കോടി രൂപ ചെലവിൽ ‘അടൽ സൂപ്പർമാർക്കറ്റും’ നഗരസഭ ആരംഭിക്കും. നഗരത്തിലെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം ദേശീയതയിലൂന്നിയ വികസന കാഴ്ചപ്പാടും ബജറ്റിൽ പ്രതിഫലിക്കുന്നു.
ഭവനരഹിതർക്കായി നഗരസഭയുടെ സ്വന്തം ഭവന പദ്ധതിയാണ് ബജറ്റിലെ മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം. അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനുള്ള മുഴുവൻ തുകയും കോർപറേഷൻ തന്നെ നൽകും. ഇതിന് പുറമെ പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപയും അനുവദിച്ചു. നഗരത്തിന്റെ ആത്മീയ പൈതൃകം കോർത്തിണക്കി പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിച്ച് ‘സ്പിരിച്വൽ ടൂറിസം സർക്യൂട്ട്’ യാഥാർത്ഥ്യമാക്കും. കോമൺവെൽത്ത് ഗെയിംസ് പോലുള്ള അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ നഗരത്തെ സജ്ജമാക്കുന്നതിനായി പ്രത്യേക രാജ്യാന്തര ഓഫീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം കായികപ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്. വിദേശ ഭാഷകളിൽ പരിശീലനം നൽകാൻ നോർക്കയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയും തൊഴിലില്ലായ്മ പരിഹരിക്കാൻ 5 കോടി ചെലവിൽ ആരംഭിക്കുന്ന ‘അനന്തപുരി തൊഴിൽ കേന്ദ്രവും’ യുവതലമുറയെ ലക്ഷ്യമിട്ടുള്ളതാണ്.
ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ബജറ്റിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സുമായി (HLL) സഹകരിച്ച് സിറ്റി സ്കാനിംഗ്, എംആർഐ സൗകര്യങ്ങളുള്ള സെന്ററിനായി 1.5 കോടി രൂപ വകയിരുത്തി. നഗരത്തിലെ 50 കേന്ദ്രങ്ങളിൽ കലക്ഷൻ സെന്ററുകൾ തുടങ്ങാനും തീരുമാനമായി. വയോജന സൗഹൃദ നഗരത്തിനായി 5 കോടിയുടെ ‘സൺറൈസ്’ പദ്ധതി, പൊതുസ്ഥലങ്ങളിൽ 200 അത്യാധുനിക ശുചിമുറികൾക്കായി 20 കോടി, നേമത്ത് 2 കോടി ചെലവിൽ മൾട്ടിപ്ലക്‌സ് കോംപ്ലക്‌സ് എന്നിവയും ബജറ്റിലെ ഹൈലൈറ്റുകളാണ്. തെരുവുനായ ഭീഷണി നേരിടാൻ ഷെൽട്ടറുകൾക്കും എബിസി സെന്ററുകൾക്കുമായി 6 കോടി രൂപ മാറ്റിവെച്ചു. സീവറേജ് ശൃംഖല വിപുലീകരിക്കാൻ 10 കോടി രൂപയും ബജറ്റിലുണ്ട്. തലസ്ഥാന നഗരിയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള ബിജെപി ഭരണസമിതിയുടെ ഈ ബജറ്റ് അനന്തപുരിയുടെ ചരിത്രത്തിലെ പുതിയൊരു അദ്ധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.












